Connect with us

ബന്ധങ്ങൾ

വീട്ടിലേക്ക് കയറി ചെന്നതും ഒരു പൊട്ടിക്കരച്ചിലാണ് എന്നെ സ്വാഗതം ചെയ്തത്, നാട്ടുകാരും ബന്ധുക്കളുമെല്ലാം എന്നെ നോക്കി അടക്കം പറയുന്നുണ്ട്,.

Published

on

രചന: അനുശ്രീ ചന്ദ്രൻ
വീട്ടിലേക്ക് കയറി ചെന്നതും ഒരു പൊട്ടിക്കരച്ചിലാണ് എന്നെ സ്വാഗതം ചെയ്തത്, നാട്ടുകാരും ബന്ധുക്കളുമെല്ലാം എന്നെ നോക്കി അടക്കം പറയുന്നുണ്ട്,. “എന്താമ്മേ, എന്ത് പറ്റി ?” അമ്മയുടെ കരച്ചിലിന്റെ ആഴം കൂടി,… “ഡാ അമ്മു, നമ്മളെ ചതിച്ചെടാ, അവളാ ആൽബിയുടെ കൂടെ,… ” എനിക്ക് വിശ്വസിക്കാനായില്ല, ഇത്ര കാലവും തന്റെ നിഴലായ് നടന്നവൻ,. അവന്റെ കൂടെ, എന്റെ അമ്മു എങ്ങനെ ?? അങ്ങനൊരുകാര്യം ഇതുവരെ ഞാൻ ചിന്തിച്ചിട്ട് കൂടെയില്ല ! “അമ്പലത്തിലേക്ക് എന്ന് പറഞ്ഞു ഇറങ്ങീതാടാ,. പക്ഷേ,.. ” അമ്മായിയും കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു,. നാളെ അവളുടെ കല്ല്യാണമാണ്, അവളെയും സ്വപ്നം കണ്ടിരിക്കുന്ന അഭിലാഷ് എന്ന ചെറുപ്പക്കാരനോട് ഞാനിനി എന്ത് മറുപടി പറയും? അവൾക്ക് സമ്മതാണോ എന്ന് ഞാൻ ഒരുപാട് വട്ടം ചോദിച്ചതാ, എന്നിട്ടും ഇങ്ങനൊരു കാര്യം അവളെന്നോട് സൂചിപ്പിച്ചത് കൂടെയില്ല,. പറഞ്ഞിരുന്നേൽ ഞാൻ നടത്തിക്കൊടുക്കുമായിരുന്നല്ലോ, എന്നിട്ടും അവൾ,… “വണ്ടി ഇറക്കടാ, ആൽബിയെ വെറുതെ വിടരുത് ! ഇപ്പോൾ അവർ അധിക ദൂരം പോയി കാണില്ല, നമ്മുക്ക് തിരിച്ചു കൊണ്ടുവരാടാ അമ്മൂനെ, നീ പറഞ്ഞാൽ അവൾ കേൾക്കും !” സുമേഷ് അത് പറഞ്ഞപ്പോൾ അൽപ്പം ആശ്വാസം തോന്നി, ഇതുവരെ അവളുടെ ഏട്ടൻ പറഞ്ഞതൊന്നും അവൾ കേൾക്കാതിരുന്നിട്ടില്ല,. പക്ഷേ ഇത്,.. ചങ്ക് പറിച്ചു കൊടുത്തവനാണ് ചതിച്ചത്, വെറുതെ വിടരുത് അവനെ മുണ്ടും മടക്കി കുത്തി ഞാൻ പടികളിറങ്ങി,.. “എല്ലാം ആ ശ്രീധരൻ മാഷിന്റെ ശാപവാ, അതിന്റെ ഫലവാ ഇപ്പോൾ ആ സുഭദ്രേച്ചി കൂടെ അനുഭവിക്കേണ്ടി വന്നത്, അല്ലേലും സ്വന്തം അനുഭവം വരുമ്പോഴാണല്ലോ എല്ലാരും പഠിക്കുക !” പിടിച്ചു കെട്ടിയ പോലെ ഞാൻ നിന്നു പോയി,. ഞാൻ നോക്കിയതും രമണിയേടത്തി തല കുനിച്ചു മുന്നോട്ടേക്ക് നടന്നു,. പരദൂഷണക്കാരി ആണെങ്കിലും ഇപ്പോൾ പറഞ്ഞത് നൂറു ശതമാനം സത്യമാണ്,.. എല്ലാം ശ്രീധരൻ മാഷിന്റെ ശാപമാണ്,… “ഉണ്ണീ, നീയിതെന്ത് നോക്കി നിൽക്കുവാ, വന്ന് കയറിക്കേ, സമയം ഇല്ലാ,.. ” എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല,.. സുമേഷ് എന്റെ അരികിലേക്ക് വന്നു,. “നീയാ രമണിയേടത്തി പറഞ്ഞതും ആലോചിച്ചു നിക്കാണോ ? അവർ അങ്ങനാന്ന് നിനക്കറിഞ്ഞൂടെ, നീ വന്നു കയറൂ ഉണ്ണി !” “ഞാനില്ല സുമേഷേ,.. ” അവൻ ഞെട്ടലിൽ എന്നെ നോക്കി,.. “ഡാ നാളെയാടാ അമ്മൂന്റെ കല്ല്യാണം,.. അഭിലാഷിനോടും വീട്ടുകാരോടും നമ്മൾ എന്ത് മറുപടി പറയും?” അതെനിക്കറിയുമായിരുന്നില്ല എന്താണ് മറുപടി പറയേണ്ടതെന്ന്,. ഞാൻ മുന്നോട്ട് നടന്നു,. “ഉണ്ണീ നീയിതെങ്ങോട്ടാ ? അപ്പോൾ അമ്മൂന്റെ കാര്യം?” “അവളെ തിരക്കി ആരും എങ്ങോട്ടും പോവണ്ട, അവൾ അവളുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ,.. നീ അഭിലാഷിനെ വിളിച്ചു കാര്യം പറയണം,.. എന്നെക്കൊണ്ട് അതിനു കഴിയില്ലടാ അതോണ്ടാ !” സുമേഷ് എന്നെ നോക്കി നിന്നതേ ഉള്ളൂ,…*** എങ്ങോട്ടേക്ക് പോകണമെന്ന് അറിയില്ലായിരുന്നു,. എന്റെ ഹൈസ്കൂൾ അധ്യാപകനായിരുന്നു ശ്രീധരൻ മാഷ്, അച്ഛന്റെ അടുത്ത സുഹൃത്തും, അതുകൊണ്ടാവണം മാഷിന്റെ പ്രിയ വിദ്യാർത്ഥി ആയിരുന്നു ഞാൻ,. മാഷിനൊരു മകളുണ്ടായിരുന്നു, ദീപ്തി, ആരും നോക്കി പോകും അവളെ,.. കൗമാരത്തിൽ ഞാനും കൂട്ടുകാരും കുറേ അവളുടെ പുറകെ നടന്നിട്ടുണ്ട്,. പക്ഷേ ഇഷ്ടാണെന്ന് പറയാൻ മാഷിന്റെ ചൂരലിന്റെ ചൂടും, അവളുടെ കണ്ണുകളിലെ മന്ത്രികതയും എന്നെ അനുവദിച്ചില്ല,. കാലം കുറേ കഴിഞ്ഞു ഒടുവിൽ എനിക്ക് നല്ലൊരു ജോലി കിട്ടിയപ്പോൾ അച്ഛനും മാഷും കൂടെ ചേർന്ന് ഞങ്ങളുടെ വിവാഹം ഉറപ്പിച്ചു, അതോടെ ആ ഇഷ്ടത്തിന് ഉറപ്പ് കൂടുകയായിരുന്നു,. ലോട്ടറി അടിച്ചത് പോലെ സന്തോഷിച്ച നിമിഷങ്ങൾ, പ്രണയിതാവിന്റെ പ്രതിരൂപം മാറ്റി വെച്ച് വിവാഹം കഴിക്കാൻ പോകുന്നവന്റെ മുഖം മൂടിയും എടുത്തണിഞ്ഞു ഞാൻ അവൾക്ക് മുന്നിൽ നിന്നു, അവൾ മറ്റൊരാളെ സ്നേഹിക്കുന്നുണ്ട്, അതെന്റെ അടുത്ത സുഹൃത്ത് അനിരുദ്ധനെയാണ് എന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞതും കണ്ടു കൂട്ടിയ സ്വപനങ്ങൾ എന്നിൽ നിന്നും പറന്നകലുന്ന പ്രതീതിയാണ് ഉണ്ടായത്,അനിരുദ്ധനോടുള്ള അവളുടെ സ്നേഹം പിടിച്ചു വാങ്ങാൻ എന്തോ മനസ്സനുവദിച്ചില്ല,. മാഷിനോട് കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ, അമ്മയില്ലാത്ത കുട്ടിയാണെന്റെ മോള്, നീയാവളെ ഉപേക്ഷിക്കരുതെന്നാണ് ആ നിസ്സഹായനായ പിതാവ് തന്റെ കാലിൽ വീണു പറഞ്ഞത്,. പക്ഷേ ദീപ്തിയുടെ ജീവിതത്തിലെ സന്തോഷം കെടുത്താൻ ഞാൻ ഒരുക്കമായിരുന്നില്ല. വിവാഹത്തലേന്ന് അവളുടെ കൈ പിടിച്ചു സുഹൃത്തായ അനിരുദ്ധനെ ഏൽപ്പിച്ചപ്പോൾ മാഷിന്റെ മിഴിനീർതുള്ളികൾ എന്റെ മനസ്സിനെ സ്പർശിക്കാഞ്ഞതെന്തേ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല,. അന്ന് മാഷനുഭവിച്ച അതേ വേദന ഇന്ന് ഞാൻ അനുഭവിക്കുമ്പോൾ അതിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് ഇപ്പോഴെനിക്ക് മനസ്സിലാവുന്നുണ്ട്,.. ** വടക്കേടത്തു തറവാടിന്റെ പടികൾ കയറിയപ്പോൾ മുട്ടൊന്നു വിറച്ചു,. ചാരുകസേരയിൽ തല ചായ്ച്ചു മാഷ് ഇരിക്കുന്നുണ്ടായിരുന്നു ,. “ആരാ ഇത് ഉണ്ണിയോ,? കയറി വരൂ ” എന്റെ കാലനക്കം കേട്ടപ്പോൾ തന്നെ ശ്രീധരൻ മാഷിന് ആളെ മനസിലായിരിക്കുന്നു,. “മാഷേ, ഞാൻ,… ” “നീ ഇവിടേക്കുള്ള വഴിയൊക്കെ മറന്നെന്നാ വിചാരിച്ചത്,.. അല്ല അതെങ്ങനെ മറക്കാൻ പറ്റും അല്ലേ??” എനിക്കുത്തരമുണ്ടായിരുന്നില്ല,. “ദീപ്തി ???” “മരിച്ചിട്ടില്ല, അൽപ്പം ജീവൻ ബാക്കി വെച്ചിട്ടുണ്ട് ദുഷ്ടൻ, ഉള്ളിലൊരു ജീവനും!” ആ തിരിച്ചറിവ് എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു,. അന്ന് ദീപ്തി പോയതിന് ശേഷം സംഭവിച്ച കാര്യങ്ങൾ ഞാനൊട്ടും ഓർക്കാനിഷ്ടപ്പെടാത്തതാണ്, കെട്ടാൻ പോകുന്ന പെണ്ണിനെ കൂട്ടുകാരനൊപ്പം പറഞ്ഞുവിട്ട മകന്റെ അച്ഛനെന്ന പേര് അഭിമാനിയായ എന്റെ അച്ഛനെ വല്ലാതെ തളർത്തി കളഞ്ഞു, പിന്നീട് അദ്ദേഹം അധികകാലം ജീവിച്ചിരുന്നില്ല,. എല്ലാം ഒന്ന് കലങ്ങിതെളിഞ്ഞു വന്നത് ഈയിടക്കാണ്, അപ്പോഴാണ് അമ്മു ഞങ്ങളെ വീണ്ടും തകർത്തു കളഞ്ഞത് **** അകത്തേക്ക് കയറിയപ്പോൾ മാഷെന്നെ തടഞ്ഞില്ല, പതിയെ ഞാൻ കതകിൽ മുട്ടി,.. “ആരാ ?” “ദീപ്തി,… ” “ആ ഉണ്ണ്യേട്ടനോ, കയറി വരൂ… ” ദീപ്തിയുടെ രൂപം എന്നെ ഞെട്ടിച്ചു കളഞ്ഞു,.. എല്ലും തോലുമായിരിക്കുന്നു അവൾ, പിന്നെ നിറവയറും,.. എന്നെ കണ്ടവൾ പുഞ്ചിരിച്ചു . “ഇരിക്ക് ഉണ്ണ്യേട്ടാ,… ” എന്ത് പറയണമെന്നെനിക്കറിയുമായിരുന്നില്ല,.. “രമണ്യേടത്തി പറഞ്ഞു ഞാനറിഞ്ഞു അമ്മൂന്റെ കാര്യം,. എടുത്ത് ചാട്ടമായിപ്പോയി ഉണ്ണ്യേട്ടാ അവൾ ചെയ്തത്,.. ” അവളുടെ കണ്ണുകളിൽ കുറ്റബോധം ഉണ്ടായിരുന്നു,. “എനിക്ക് തെറ്റുപറ്റിപ്പോയി ഉണ്ണ്യേട്ടാ,.. അച്ഛൻ വേണ്ടന്നൊരുപാട് പറഞ്ഞതാ, എന്നിട്ടും എനിക്ക് വിശ്വാസം അവനെ ആയിരുന്നു, ഞാൻ കാരണം ഉണ്ണ്യേട്ടന്റെ ജീവിതം, അച്ഛൻ എല്ലാം,.. ” അവളുടെ മിഴികൾ നിറഞ്ഞൊഴുകി,.. “ഞാനവനെ വിശ്വസിച്ചുപോയി ഉണ്ണ്യേട്ടാ,.. ആദ്യകാലങ്ങളിൽ അവന് ഞാൻ പ്രിയപ്പെട്ടവളായിരുന്നു, പിന്നീടാണ് സ്വഭാവം മാറിയത്, എം. ഡിയോട് വഴക്കിട്ട് ജോലി കളഞ്ഞു, ബ്ലാക്ക്‌ ലിസ്റ്റിൽ പെട്ടതുകൊണ്ട് വേറെവിടെയും ജോലി കിട്ടിയില്ല, വാടക കൊടുക്കാത്തത് കൊണ്ട് താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു, പിന്നെ കുടി ആയി, വഴക്കായി, ഇല്ലാത്ത ദുഃശീലങ്ങളായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല,.. പിന്നീടൊരിക്കൽ കയ്യിൽ കുറേ പൈസ കണ്ടു അത് എവിടെ നിന്നാണെന്ന് ചോദ്യം ചെയ്ത അന്നെന്നെ ആദ്യമായി തല്ലി, പിന്നീട് ഞാൻ കണ്ട അനിരുദ്ധൻ ഒരു മൃഗമായിരുന്നു,. !” അവളുടെ കണ്ണുകളിൽ നിന്നും അവളനുഭവിച്ച ക്രൂരതകളുടെ ആഴം എനിക്ക് അളന്നെടുക്കാൻ സാധിച്ചു,. “ആരോ കുത്തിക്കൊന്നതാണെന്നാ പോലീസ് പറഞ്ഞത്,.. എന്തായാലും അവരോടെനിക്ക് നന്ദിയുണ്ട്, അല്ലെങ്കിൽ ഞാനത് ചെയ്തു പോയേനെ !” അവളുടെ മുഖത്ത്, അവനോടുള്ള വെറുപ്പായിരുന്നു,. അല്ലെങ്കിലും ദീപ്തി ഇങ്ങനൊക്കെ പറയണെങ്കിൽ അവൾ എത്രമാത്രം അനുഭവിച്ചുകാണും,. ഞാനാണ് അവളെ ഇങ്ങനൊരവസ്ഥയിലേക്ക് തള്ളി വിട്ടത്,. “എന്തായാലും ദൈവം, അമ്മുവിന് എന്റെ അവസ്ഥ വരുത്താതിരിക്കട്ടെ,… ” ഉള്ളിലൊരു ഭയം ആളിക്കത്തി ,… “നീയെന്നോട് ക്ഷമിക്കണം ദീപ്തി, ഞാൻ കാരണമാണ് നിനക്ക് ഇങ്ങനൊരവസ്ഥ വന്നത്, മാഷെന്റെ കാലു പിടിച്ചു പറഞ്ഞതാ, അനിരുദ്ധനെ വിശ്വസിക്കരുതെന്ന്, പക്ഷേ ഞാനറിഞ്ഞ അനിരുദ്ധൻ ഇങ്ങനല്ലായിരുന്നു,… ” “ഉണ്ണ്യേട്ടൻ ക്ഷമ ചോദിക്കണ്ട ആവശ്യമൊന്നുമില്ല,. ഞാൻ സ്നേഹിച്ച അനിരുദ്ധനും ഇങ്ങനൊന്നും ആയിരുന്നില്ല!” അവളുടെ ശബ്ദമിടറി,. “ഞാൻ ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ എനിക്ക് കിട്ടി, ആത്മഹത്യ ചെയ്യാനൊരുങ്ങിയതാ, പക്ഷേ ഉള്ളിലുള്ള ജീവനെ കൊല്ലാൻ എന്നിലെ അമ്മ എന്നെ അനുവദിച്ചില്ല,.. ഇനി എനിക്കെന്റെ കുഞ്ഞിന് വേണ്ടി ജീവിക്കണം ഉണ്ണ്യേട്ടാ,. ” അവളുടെ ശബ്ദത്തിന് കടുപ്പമുണ്ടായിരുന്നു, ഏത് പ്രതിസന്ധികളെയും അതിജീവിക്കുവാനുള്ള ദൃഢത,… “ദീപ്തി, എന്റെ തെറ്റുകൾ തിരുത്താൻ നീയെനിക്കൊരവസരം തരണം,.. ” അധികാരത്തോടെ അവളുടെ കൈകളിൽ പിടിച്ചപ്പോൾ, വിരസത നിറഞ്ഞ പുഞ്ചിരിയോടെ അവൾ പറഞ്ഞു … “എനിക്കതിനു യോഗ്യത ഇല്ല ഉണ്ണ്യേട്ടാ,… ഉണ്ണ്യേട്ടന് നല്ലൊരു ജീവിതം കിട്ടും . ” “ഇനി ആരൊക്കെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നാലും അവരൊന്നും നിന്നെപ്പോലെ ആവില്ല.. ദീപ്തി, അന്ന് നിന്നെ അനിരുദ്ധന് പൂർണ്ണമനസോടെ അല്ല വിട്ട് കൊടുത്തത്, നിന്റെ സന്തോഷമായിരുന്നു എന്റെ പ്രണയത്തെക്കാളും എനിക്ക് വലുത്, നിന്നെ ഞാനെന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത് സഹതാപം കൊണ്ടാണെന്നു വിചാരിക്കരുത് ദീപ്തി, അന്നൊക്കെ പല തവണ നീ എന്റെ ജീവിതത്തിലേക്ക് തിരികെ വന്നിരുന്നെങ്കിലെന്ന് ഞാനൊരുപാട് ആഗ്രഹിച്ചിട്ടുണ്ട്,.. തെറ്റാണെന്നറിഞ്ഞിട്ടും, ഇനിയെങ്കിലും ഞാനിത് തുറന്നു പറഞ്ഞില്ലെങ്കിൽ അത് വീണ്ടും വലിയ തെറ്റാവും, നിന്നെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു, ഇപ്പോഴും സ്നേഹിക്കുന്നു,. ഞാൻ നിന്നെ ഒരിക്കലും വേദനിപ്പിക്കില്ല ദീപ്തി,..” അവളൊന്നും മിണ്ടിയില്ല,.. “ഇനി ഇവൾ നിന്റെ മാത്രം കുഞ്ഞല്ല, നമ്മുടെ കുഞ്ഞാണ്,.. പറ്റില്ലെന്ന് പറഞ്ഞു എന്നെ നീ കൂടുതൽ ശിക്ഷിക്കരുത്,… !” “ഇവളാണെന്ന് ഉറപ്പിച്ചോ ??” ഞാൻ തല കുനിച്ചവളുടെ ഉടലിനോട് ചെവിയോർത്തു “മ്,.. ” അവളുടെ ഉള്ളിലെ ജീവന്റെ തുടിപ്പ് ഞാനറിഞ്ഞു. അവളുടെ മിഴികൾ നിറഞ്ഞിരുന്നു,… മാഷിന്റെ അനുഗ്രഹത്തോടെ ദീപ്തിയുടെ കൈയ്യും പിടിച്ചു എന്റെ വീടിന്റെ പടി കയറുമ്പോൾ ആളുകൾ എന്ത് ചിന്തിക്കുമെന്നതിനെക്കുറിച്ചു ഞാൻ ആലോചിച്ചില്ല, മരുമകളായി എന്റെ അമ്മ അവളെ സ്വീകരിക്കാൻ തയ്യാറാകുമോ എന്നും എനിക്കറിയുമായിരുന്നില്ല, പക്ഷേ ഒന്നെനിക്കുറപ്പായിരുന്നു, എന്റെ മനസ്സറിയാൻ അമ്മയ്ക്ക് കഴിയുമെന്ന് ! അവൾ സ്വപ്നം കണ്ട ജീവിതം അവൾക്കെനിക്ക് കൊടുക്കാനാകുമെന്നും,.. പക്ഷേ അമ്മു അപ്പോഴും ഒരു ചോദ്യചിഹ്നമായി തുടർന്നു …

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular