Connect with us

ബന്ധങ്ങൾ

ചില കുടുംബചിത്രങ്ങൾ

Published

on

രചന: ലിസ് ലോന
“ഇന്ദൂ കുളി കഴിഞ്ഞോ…ഒന്ന് വാതിൽ തുറന്നേ മോളെ ഒരു കാര്യം പറയാനാ…” തല കുളിച്ചുതുവർത്തി ,തോർത്തു തലയിൽ ചുറ്റിക്കെട്ടി വക്കുമ്പോഴേക്കും കേട്ടു വാതിലിൽ തട്ടും മുട്ടും .. ഇങ്ങേരെ കൊണ്ട് തോറ്റു …ഇതൊന്നുമില്ലാതെ തന്നെ അമ്മ പറയണത് എന്റെ വാലിലാണ് ഉണ്ണിയേട്ടൻന്നാ… “എന്താ വേണ്ടേ…ഞാൻ കുളി കഴിഞ്ഞു ഇപ്പൊ വരും…മനുഷ്യമ്മാരെ പറയിപ്പിക്കാനായി.. നിങ്ങളങ്ങട് പോയേ…” ബക്കറ്റിൽ നിറഞ്ഞു തൂവാൻ തുടങ്ങിയ വെള്ളമെടുത്തു മേല് കോരിയൊഴിക്കുന്നതിനിടയിൽ ഞാനുറക്കെ വിളിച്ചു പറഞ്ഞു…രാവിലെ മുതലുള്ള ജോലിയെല്ലാം തീർത്തു ഇളംചൂടുള്ള വെള്ളം ശരീരത്തിൽ വീഴുമ്പോൾ എന്ത് സുഖം…. ഉണ്ണിയേട്ടന്റെ അനിയൻ വേണുവിന് പെണ്ണ് ഉറപ്പിച്ചിടത്തേക്ക് കുടുംബക്കാരെല്ലാം കൂടി പോകുന്ന ചടങ്ങാണ് ഇന്ന് ഉച്ചക്ക് ശേഷം.. അമ്മാവന്മാരും വല്ല്യച്ഛനുമൊക്കെ ഇപ്പൊ വരും കുടുംബമായിട്ട് …അതിന് മുൻപേ മോളെ കുളിപ്പിച്ചൊരുക്കി ഞാനൊന്ന് കുളിക്കാൻ കയറിയെ ഉള്ളൂ….അപ്പോഴേക്കും തുടങ്ങി വിളി… ” എന്റെ ആ കറുപ്പ് പാന്റ് എടുത്തു വക്കാൻ പറഞ്ഞതല്ലേ നിന്നോട്..ന്നിട്ടെന്തിനാ ഈ മുണ്ട് വച്ചേക്കണത്…അതൊക്കെ നിക്കട്ടെ നീയൊന്ന് വാതിൽ തുറന്നേ പൊന്നേ…ഒരൂട്ടം പറയട്ടെ ….പേടിക്കണ്ട!! അമ്മ മോളെയും കൊണ്ട് അമ്മായിയെ വിളിക്കാൻ പോയി…” ” ദേ…ഒലിപ്പീരും കൊണ്ട് ഓടിക്കോ…അരമണിക്കൂർ മുൻപേ കണ്ട പോലെ തന്നെയാ ഞാനിപ്പോളും ഉള്ളത് അങ്ങനെയിപ്പോ കാണാനും കേൾക്കാനും പുതിയതൊന്നുമില്ല…..അമ്മ കേട്ട് വന്ന് എന്നെക്കൂടെ നാണം കെടുത്താതെ നിങ്ങളൊന്നു അപ്പുറത്തേക്ക് പോയെ …”

വലത്കാലെടുത്തു വച്ച് കയറി വന്ന അന്ന് മുതലേ അമ്മക്കെന്നെ കണ്ണിൽ പിടിക്കില്ല എന്തൊക്കെ ചെയ്ത് കൊടുത്താലും മുഖം തെളിയാതെ ഇടയ്ക്കിടെ ‘ഇതിലും നല്ല ബന്ധം കിട്ടിയേരുന്നു….അവനൊത്ത പെണ്ണായില്ലെന്ന് ‘ വരുന്ന ബന്ധുക്കളോട് പറയുന്നത് കേൾക്കാം.. പൊന്നും പണവുമൊന്നും വേണ്ടാന്ന് ഭംഗിക്ക് പറഞ്ഞ് മകന് വേണ്ടി അമ്മയെന്നെ പെണ്ണ് പറഞ്ഞു വച്ചത് കൃഷിക്കാരനായ അച്ഛന്റെ ഭൂസ്വത്തു കണ്ടാണ് … രണ്ട് പെണ്മക്കളായത് കൊണ്ട് ഉള്ളതിൽ പാതി എനിക്ക് കിട്ടുമല്ലോ എന്ന മുൻധാരണ.. കൃഷിയിറക്കാനായി എടുത്ത കടം തൊണ്ടക്കൊപ്പം നിൽക്കുന്നതിനു പുറമെയാണ് കോ ഓപ്പറേറ്റീവ് ബാങ്കിൽ വീടിന്റെ ആധാരം ഈടു വച്ചെടുത്ത പൈസക്ക് അച്ഛനെക്കൊണ്ട് കഴിയുന്ന രീതിയിലെല്ലാം കല്യാണ ഒരുക്കങ്ങൾ നടത്തിയതും സ്വർണ്ണമെടുത്തതും.. എന്നിട്ടും… “ഇതേയുള്ളു?? ചോദിച്ചില്ലെങ്കിലും കല്യാണപ്പന്തലിലേക്ക് ഇറക്കുന്ന മകൾക്ക് കൊടുക്കാനുള്ളത് കൊടുക്കുന്നതല്ലേ മാന്യത…ഇതിപ്പോ തരം കിട്ടിയപ്പോ നക്കാപിച്ചക്ക് മോളെ ഇറക്കിവിടാണല്ലേ…” മണ്ഡപത്തിൽ കയറും മുൻപേ അച്ഛനോട് മുഖം മുഷിച്ചു കുശുകുശുക്കുന്ന ഉണ്ണിയേട്ടന്റെ അമ്മയെ കണ്ടതോടെ കല്യാണം വേണ്ടെന്ന് പറയാൻ നാവ് ഉയർത്തിയതാണ് പക്ഷേ …അനിയത്തിയുടെ കണ്ണിലെ പേടിയും അച്ഛന്റെ മുഖത്തെ കടബാധ്യതയുടെ ആവലാതിയും കണ്ടതോടെ നാവ് തനിയെ താഴ്ന്നു… പൊട്ടനെ പോലെ നിൽക്കാതെ കിട്ടാനുള്ള മുതല് ചോദിച്ചു വാങ്ങിയില്ലെങ്കിൽ അമ്മായിഅച്ഛൻ പറ്റിച്ചു കളയുമെന്ന് വരെ അമ്മ തരംകിട്ടുമ്പോഴൊക്കെ ഉണ്ണിയേട്ടനോട് പറയുന്നത് നെഞ്ച് പൊടിയുന്ന വേദനയോടെയാണ് കേട്ടു നിന്നത്… കല്യാണപ്പിറ്റേന്ന് മുതൽ എന്തെല്ലാം ചടങ്ങുകളാണ് അതിനുള്ള കാശിന് വേണ്ടി അച്ഛൻ നെഞ്ഞുരുകി ഓടിനടക്കുന്നത് വേദനയോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു…പ്രസവചിലവായും കുഞ്ഞിനുള്ള സ്വർണമായും മോൾടെ ഒന്നാംപിറന്നാളിന്റെ ആഘോഷങ്ങളായും ഒന്നൊഴിയാതെ അച്ഛന്റെ തോളിലേക്ക് വച്ചുകൊടുക്കുന്നത് കണ്ടപ്പോഴേ മനസിലായി കല്യാണം മാത്രമല്ല ബാധ്യത അത് കഴിഞ്ഞും മകൾ അച്ഛനൊരു ബാധ്യത തന്നെ… പ്രാരാബ്ദക്കാരനായ അച്ഛന്റെ പൊന്നും പണവുമൊന്നും ഇവിടാർക്കും വേണ്ടെന്ന് പറഞ്ഞ് വാങ്ങിക്കൂട്ടിയ സ്വർണം ഏത് വഴിയൊക്കെ പോയെന്ന് ഇപ്പോഴും അറിയില്ല…. അടുക്കള പുതുക്കിപണിയാൻ….വാട്ടർ ടാങ്ക് മാറ്റി വക്കാൻ…അമ്മാവന്റെ മോൾടെ കല്യാണത്തിന് ഇങ്ങോട്ട് വാങ്ങിയ മുതൽ തിരികെ കൊടുക്കാൻ… അങ്ങനെയങ്ങനെ ബാക്കി ഇപ്പൊ ഒന്നൊരണ്ടോ വളയും താലിമാലയും മാത്രം… അവഗണനയിലും പരിഹാസം കലർത്തിയ സംസാരത്തിലും അമ്മ പലപ്പോഴായി കുത്തി നോവിച്ചപ്പോഴൊക്കെ സാരമില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…

നിസ്സഹായാവസ്ഥയോടെ അമ്മയോടൊപ്പം നിൽക്കണോ ഭാര്യയ്‌ക്കൊപ്പം നിൽക്കണോ എന്നാലോചിച്ചു വിഷമിക്കുന്ന ഉണ്ണിയേട്ടനെ സമാധാനിപ്പിക്കാനും മറന്നില്ല. കടബാധ്യത തലക്ക് മുകളിലായപ്പോൾ അച്ഛന്റെ വരവ് കുറഞ്ഞു…ഭാഗ്യത്തിന് കല്യാണം ഉറപ്പിച്ചപ്പോൾ മുതൽ സൗഭാഗ്യങ്ങൾ കൈനിറയെ കൊണ്ട് വരാൻ പോകുന്ന രണ്ടാമത്തെ മരുമകളെ പറ്റി പറയാൻ മാത്രേ അമ്മക്ക് നേരമുള്ളൂ.. ഒറ്റമകളായതുകൊണ്ട് വീടും സ്ഥലവും ഇപ്പോഴേ നിത്യമോൾടെ പേരിലാണെന്ന് പറയുമ്പോൾ അമ്മ അഭിമാനത്തോടെ ശിരസ്സുയർത്തി പിടിക്കും ഒപ്പം പുച്ഛത്തോടെ എന്നെയൊരു നോട്ടവും…. വാതിലിൽ തട്ടുന്ന ശബ്ദം നിന്നതും ഞാൻ ചെവിയോർത്തു…പാവം.. അമ്മയുള്ളപ്പോൾ പേടിച്ചാണ് അടുത്തേക്ക് വരാത്തത്..അറിയാം ഒരുപാടിഷ്ടമാണെന്നെ … ” എന്നാ നീ ബലം പിടിച്ചിരുന്നോ വാതിൽ തുറക്കണ്ട ഞാൻ പോവാ…എനിക്ക് വേറെ പണിയുണ്ട്…” അരിശം പിടിച്ചു ഉണ്ണിയേട്ടൻ വിളിച്ചു പറഞ്ഞത് ഞാൻ കേട്ടു….നേരം വൈകിക്കുന്നില്ല…വേഗം കുളിച്ചിറങ്ങി ഞാൻ… അടിപാവാടയും ബ്ലൗസും ഇട്ട് അരക്കൊപ്പമുള്ള മുടി ഫാനിനു കീഴെ നിന്ന് തുവർത്തുന്നതിനിടയിൽ കള്ളനെ പോലെ പതുങ്ങി വന്ന ഉണ്ണിയേട്ടന്റെ കൈകളെന്നെ പിന്നിലൂടെ ചുറ്റിപിടിച്ചു..ചേർത്ത് നിർത്തി നനവുള്ള പിൻകഴുത്തിൽ മുഖമമർത്തിയുമ്മ വച്ച് മെല്ലെ പറഞ്ഞു… ” വേഗം ഒരുങ്ങിക്കോ അവരെല്ലാം തയ്യാറായി വന്നു … ഇനി നീ നേരം വൈകിയതും പറഞ്ഞ് അമ്മ മുഖം കറുപ്പിക്കും…ഇറങ്ങാൻ നേരത്തു നിന്റെ കണ്ണ് നിറഞ്ഞിരിക്കണത് കാണാനെനിക്ക് വയ്യ….” അത് പറയാൻ വേണ്ടി വന്നപോലെ പറഞ്ഞു തീർന്നതും ആളോടി…അല്ലെങ്കിലും അമ്മയെ പേടിക്കാതെ പകൽ എന്റടുത്തു ഉണ്ണിയേട്ടൻ സമയം ചിലവഴിക്കുന്നത് കല്യാണം കഴിഞ്ഞു ഈ മൂന്നു വർഷവും കണ്ടിട്ടില്ലല്ലോ… സാരി ഞൊറിഞ്ഞു ഭംഗിയിൽ പിൻകുത്തി അരക്കെട്ടിലെ പാവാടവള്ളിയിലേക്ക് തിരുകികയറ്റുമ്പോൾ ഓർത്തു കല്യാണത്തിരക്ക് തുടങ്ങിയതോടെ ഒന്നുകൂടി ക്ഷീണിച്ചിരിക്കുന്നു..എങ്കിലും ഒരുടവും തട്ടാത്ത ഉടൽ ആരുമൊന്നു നോക്കിപ്പോകും…. മുടിയൊക്കെ ഒതുക്കികെട്ടി ഉമ്മറത്തേക്ക് ചെന്നപ്പോഴേക്കും വന്നവരെല്ലാം കൂടിയെന്നെ പൊതിഞ്ഞു… “ഇന്ദിരേടത്തിടെ മുടി പിന്നേം നീളം വച്ചല്ലോ…കാണുമ്പോ കൊതിയാവാ….” ആറേഴു മാസം മുൻപേ സുമംഗലിയായ അമ്മാവന്റെ മകൾ സുമിത്ര , തലയിലെ നാലുംമൂന്നും ഏഴു മുടിയിലൊന്നു തലോടുന്നതിനിടയിൽ അസൂയയോടെ എന്നെയുഴിഞ്ഞൊന്നു നോക്കി അവൾടെ കഴുത്തിലെ പാലക്കാമാല ശരിക്കിട്ടു…എന്റെ സാരിമാലക്ക് രൂപമാറ്റം വരുത്തി കൊടുത്ത അതിലേക്കെന്റെ കണ്ണെത്താതെ ഞാൻ മുഖം തിരിച്ചു… അവരോടുള്ള കുശലാന്വേഷണത്തിനിടയിലെപ്പോഴോ അമ്മയെ നോക്കിയതും അമ്മയെന്നെ ധൃതിയിലകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു… ” നീയും കൂടി വന്നാൽ വീടടച്ചു പൂട്ടി പോകണം … നിനക്കിനിയും പൊയ്ക്കൂടേ…വന്നവർ പോയി വരട്ടെ..ഞാൻ മോളെയും കൊണ്ട് പോയി വരാം… ഇന്നലെ പറയണമെന്ന് ഓർത്തതാ വിട്ടുപോയി…” പുലർച്ചെ എഴുന്നേറ്റ് ഒരു നിമിഷം കളയാതെ എല്ലാ ജോലിയും തീർത്തു ഒരുക്കവും കഴിഞ്ഞു ഇറങ്ങാൻ നേരം അമ്മയത് പറഞ്ഞതും ഉള്ളിൽ തികട്ടി വന്ന സങ്കടവും അരിശവും മറച്ചു ഞാൻ തലയാട്ടി…. നെഞ്ചിലാകെ ഒരു കനം…പോകാനുള്ള ഇഷ്ടം കൊണ്ടല്ല സങ്കടം വന്നത് ..ഒരുങ്ങിക്കെട്ടിയിട്ടും അവസാനനിമിഷം ഒഴിവാക്കപ്പെട്ടതിന്റെ വേദനയാണ്… ” അതേ നീ ആലോചിച്ചു നിൽക്കാതെ വന്നവർക്ക്‌ ഓരോ ഗ്ലാസ് ചായയെടുക്ക്…വണ്ടി ഇപ്പൊ വരുമെന്നാ ഉണ്ണി പറഞ്ഞേ…” അമ്മ മോളെയും കൊണ്ട് മുൻഭാഗത്തേക്ക് നടന്നു….ഞാൻ സാരിത്തലപ്പ് എളിയിലേക്ക് കുത്തി അടുക്കളയിലേക്കും… ചായക്കുള്ള വെള്ളം വച്ച് പഞ്ചസാരയും തേയിലയും ഇടുമ്പോഴും ഞാനോർത്തത് അമ്മ ആരും കേൾക്കാതെ മാറ്റി നിർത്തി പറഞ്ഞതിന്റെ സാരം.. ഞാനെന്റെ ഇഷ്ടത്തിന് ഒഴിഞ്ഞതാണെന്ന് എല്ലാവരോടും പറയണമെന്നല്ലേ… ചായയും കൊണ്ട് ഉമ്മറത്തേക്ക് ചെന്നതും പോകാനുള്ള വണ്ടി വന്നു….വേഗം ചായ കുടിച്ചിട്ട് ഇറങ്ങാൻ വന്നവരോട് പറയുന്നതിനിടയിൽ വയറു പൊത്തിപിടിച്ചു ഞാനകത്തേക്ക് നടന്നു… ” ഇന്ദിരേ എന്താ പറ്റിയെ…” ഒന്നും അറിയാത്തതുപോലെ അമ്മ ചോദിച്ചത് കേട്ട് ഉണ്ണിയേട്ടനെന്നെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു… ” രാവിലേ മുതൽ വയറിന് നല്ല സുഖമില്ല ഞാനൊന്നു ടോയ്‌ലെറ്റിൽ പോയി വരാം…” എനിക്കും അമ്മക്കും അറിയാമായിരുന്നു ഉണ്ണിയേട്ടനെന്റെ പിന്നാലെ വരുമെന്ന്… ഞാനകത്തേക്ക് വന്ന് അല്പസമയം കഴിഞ്ഞതും ആളെത്തി… ” കഴിഞ്ഞോ….ദേ രാഹുകാലത്തിന് മുൻപിറങ്ങണം ന്ന് പറഞ്ഞ് അവിടെ ബഹളം തുടങ്ങി…വേഗം വാ…” അതുവരെയുള്ള അരിശം മുഴുവൻ മുറിയിൽ ആരുമില്ലാത്തതു കൊണ്ട് ഞാൻ ഉണ്ണിയേട്ടനിൽ ചൊരിഞ്ഞു… ” കഴിഞ്ഞാ നിലവിളി കേൾക്കും അപ്പൊ കൊണ്ടോയി അടക്കിയാൽ മതി ന്നെ…” സാരിയൊക്കെ മാറ്റി വീട്ടിലിടുന്ന ചുരിദാറിലേക്കും എന്റെ മുഖത്തേക്കും പകച്ചു നോക്കി നിൽക്കുന്ന ഉണ്ണിയേട്ടനടുത്തേക്ക് ഞാൻ ചെന്നു… പറയാതെ തന്നെ എന്റെ കണ്ണുകളിൽ നിന്നും നടന്നത് ഊഹിച്ചെടുക്കുന്ന ആൾക്ക് ഇതും പറഞ്ഞുകൊടുക്കേണ്ടി വന്നില്ല….നിറഞ്ഞു വരുന്ന കണ്ണുകളിലേക്ക് അധികം നോക്കാതെ പുള്ളിയിറങ്ങിപോയി… പോയവരെല്ലാം മടങ്ങി വരുന്നവഴിക്ക് തന്നെ അവരവരുടെ വീടുകളിലേക്ക് പോയത് കൊണ്ട് വണ്ടിയിൽ ഉണ്ണിയേട്ടനും മോളും അമ്മയും മാത്രമായി മടങ്ങി വന്നു… രാത്രിയിലെ സങ്കടം പറച്ചിലുകളും ആശ്വസിപ്പിക്കലുകളും വഴിമാറി ഇരുമെയ്യും ഒന്നാകുന്നതിനിടയിലെപ്പോഴോ… അനിയനും നിത്യയും മുൻപേ അറിയുന്നവരെന്നോ ഇഷ്ടമെന്നോ പറഞ്ഞുകേട്ടപോലെ തോന്നി…കൂടുതൽ ചോദിച്ചില്ല…കൂടെക്കിട്ടുന്ന അല്പം മണിക്കൂറുകളിൽ മറ്റുള്ളവരുടെ കഥകൾ പറയുന്നതെന്തിന് …തളർച്ചയോടെ ഞാനാ നെഞ്ചിലേക്ക് തലവച്ചു കിടന്നു… ആഘോഷങ്ങൾക്ക് ഒരു കുറവുമില്ലാത്ത കല്യാണത്തിരക്കിൽ ഓടുമ്പോഴും എന്റെ മനസ്സ്‌ ആളിക്കത്തികൊണ്ടിരുന്നു… കല്യാണച്ചെക്കന് സ്വർണമെന്തെങ്കിലും എന്റച്ഛൻ ഇടണം.. പൈസക്ക് വേണ്ടി ഓടിനടക്കുന്ന അച്ഛന്റെ രൂപം മനസ്സിലേക്കോടിയെത്തുമ്പോഴൊക്കെ ഒന്ന് വിളിച്ചു നോക്കാനുള്ള ആഗ്രഹം ഞാനുപേക്ഷിക്കും…

കല്യാണതലേന്ന് അനിയത്തിയുടെ കയ്യും പിടിച്ചു അച്ഛനെയും അമ്മയെയും അകത്തേക്ക് നിറഞ്ഞ ചിരിയോടെ ആനയിച്ചു കൊണ്ടുവരുന്ന അമ്മയെ കണ്ടതോടെ ഉറപ്പായി മകൾക്ക് സമാധാനം കിട്ടാനായി കൊള്ളപലിശക്ക് എവിടുന്നോ പൈസ ഒപ്പിച്ചിരിക്കുന്നു അച്ഛൻ… വിവാഹമണ്ഡപത്തിൽ അച്ഛൻ, ചെറുക്കന് സമ്മാനിച്ച മോതിരമത് ഉറപ്പിച്ചു…നിവൃത്തികേടിന്റെ പടുകുഴിയിൽ നിൽക്കുന്ന ഏതൊരു മകളെയും പോലെ ഞാനും തല താഴ്ത്തി…. കല്യാണമണ്ഡപത്തിലെ തിരക്കിലും മോൾടെ പിന്നാലെയുള്ള ഓട്ടത്തിനിടയിലുമാണ് പെണ്ണിനെ കൂട്ടിക്കൊണ്ടുവരാനായി മോളെ ഉണ്ണിയേട്ടനെ ഏൽപിച്ചു നിത്യയെ ഒരുക്കുന്ന മുറിയിലേക്ക് ഞാൻ കടന്ന് ചെന്നു… കടന്നൽകുത്തേറ്റ പോലെ മുഖവുമായി അമ്മ നിൽക്കുന്നത് കണ്ടപ്പോൾ ഓർത്തത് ഞാനെത്താൻ വൈകിയത് കൊണ്ടാണെന്നാണ് ..പക്ഷേ കല്യാണപെണ്ണിനെ നോക്കിയപ്പോൾ മനസിലായി കാരണം അതല്ലെന്ന്…. പ്രണയിക്കും മുൻപേ…സ്ത്രീധനം വാങ്ങാത്ത പയ്യനെയെ കെട്ടൂ എന്ന നിത്യയുടെ വാശി അറിഞ്ഞു തന്നെയാണ് അനിയൻ അവളെ കെട്ടാൻ പിന്നാലെ നടന്നത്… പെണ്ണിന് പൊന്നാണ് അലങ്കാരമെന്നു കരുതുന്നവരുടെ മുൻപിലേക്ക് പേരിന് മാത്രം സ്വർണമണിഞ്ഞു അവൾ നിന്നു…തലയുയർത്തിപിടിച്ചു കൊണ്ട്… ഇതെന്താ കല്യാണപെണ്ണോ അതോ കല്യാണം കൂടാൻ വന്ന വിരുന്നുകാരിയോ എന്ന് അമ്മ മനസിൽ ചോദിക്കുന്നത് എനിക്ക് കേൾക്കാം….പക്ഷേ തങ്ങളേക്കാൾ സാമ്പത്തികമുള്ളവരാണെന്ന ബോധ്യമുള്ളതു കൊണ്ടാകാം അമ്മ നിശബ്ദയായിരുന്നു…. താലികെട്ട് കഴിയും വരെയും ഞാനമ്മയെ നോക്കിയേ ഇല്ല …ഞാനും എപ്പോഴൊക്കെയോ നിത്യയെപോലെയാവാൻ കൊതിച്ചിരുന്നത് കൊണ്ട് ആരാധനയോടെ അവളെയും നോക്കി നിന്നു… അനിയന്റെ സന്തോഷത്തോടെയുള്ള മുഖവും പെരുമാറ്റവും കണ്ടപ്പോഴേ എനിക്ക് മനസ്സിലായിരുന്നു അവനമ്മയോട് ഒന്നും പറയാതെ ഒളിച്ചുവച്ചതാണെന്ന്… പുതുമോടിയായത് കൊണ്ട് ആദ്യത്തെ ദിവസങ്ങളിലൊന്നും അമ്മയൊന്നും ചോദിച്ചില്ല… വീട്ടുജോലികളിൽ എന്നെ സഹായിക്കാൻ വരുന്ന അവളെ അമ്മ നിരുത്സാഹപ്പെടുത്തിയാലും അവളത് അവഗണിച്ചുകൊണ്ട് എന്റൊപ്പം അടുക്കളയിലുണ്ടാകും… കല്യാണത്തിന് മുൻപേ അമ്മ തന്ന ചിത്രത്തേക്കാളും അവൾ അതിസുന്ദരിയായി എനിക്ക് തോന്നി അഹങ്കാരമോ മടിയോ കാണിക്കാതെ എല്ലാവരോടുമുള്ള നിത്യയുടെ പെരുമാറ്റം മനസ്സ്‌ നിറച്ചു എന്ന് പറയുന്നതാകും ശരി… ഒരു ദിവസം അമ്മയുടെ ഉറക്കെയുള്ള സംസാരം കേട്ടാണ് ഞാൻ തുണി കഴുകുന്നത് നിർത്തി അകത്തേക്ക് ചെന്നത്…കൈകെട്ടി അമ്മയെയും നോക്കി നിൽക്കുന്ന നിത്യയും വേണുവും … ദേഷ്യം കൊണ്ട് അമ്മയുടെ മുഖമാകെ ചുവന്നിട്ടുണ്ട്… ”

അമ്മ ഇങ്ങനെ എന്നോട് ദേഷ്യം പിടിക്കാൻ മാത്രം ഒന്നുമില്ല അന്ന് വേണുവേട്ടൻ അച്ഛനെക്കൊണ്ട് പറയിപ്പിച്ചതാണ് സ്ഥലത്തിന്റെ കാര്യം…അവരുടെ കാലം കഴിയുന്ന വരെ അതെന്റെ പേരിലേക്ക് മാറ്റാൻ ഞാൻ സമ്മതിക്കില്ല…എന്നെ പോറ്റാമെന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ വേണുവേട്ടനെന്നെ കെട്ടിയത് അതോ എന്റെ വീടും സ്ഥലവും കണ്ടിട്ടോ…” ഇനിയൊന്നും പറയാനില്ലാത്ത പോലെ നിത്യ പറഞ്ഞു നിർത്തി . ദേഷ്യവും സങ്കടവും ഇടകലർന്ന ഭാവത്തിൽ വേണുവിനെ നോക്കുന്ന അമ്മയെ കണ്ടപ്പോൾ എന്റെ ഉള്ളുലഞ്ഞു…പാവം പ്രതീക്ഷകളൊക്കെ പോയതിന്റെ നിരാശയാണ്.. ” അമ്മേ…അതെല്ലാം എനിക്കുള്ളത് തന്നെയല്ലേ എന്തിനാണ് ഇപ്പോഴേ കണക്കു പറഞ്ഞു വാങ്ങുന്നത്…മൂന്ന് വർഷമായിട്ട് അമ്മയിവിടെ ഏടത്തിയോട് ചെയ്യുന്നത് ഞാൻ കാണാറുണ്ട്…അത് കൊണ്ട് അമ്മക്കെന്ത് നേട്ടമാണുള്ളത്…എന്നിട്ടും അമ്മയെ അവർ മകളായിതന്നെയല്ലേ നോക്കുന്നത്…” വേണു ആദ്യമായി അമ്മയോട് കയർത്തു… സഹിക്കാനാവാത്ത സങ്കടത്തോടെ അമ്മ നെഞ്ചിൽ കൈ വച്ച് സോഫയിലേക്കിരുന്നതും ഞാനും നിത്യയും ഒരേപോലെയോടി അമ്മക്കരികിലേക്ക്…പക്ഷേ ഞങ്ങളെ അവഗണിച്ചുകൊണ്ട് അമ്മയെഴുന്നേറ്റു മുറിയിലേക്ക് പോയി…. പിന്നീടുള്ള ദിവസങ്ങളിലെല്ലാം മക്കളോടും മരുമക്കളോടും അമ്മ അകൽച്ചയിലായിരുന്നു…പേരക്കുട്ടിയോടുള്ള സംസാരത്തിനിടയിൽ പറയാനുള്ളതെല്ലാം ഞങ്ങളെ അറിയിക്കും… പേരിന് മാത്രമുള്ള സംസാരവും കളിചിരികളൊന്നുമില്ലാത്ത അന്തരീക്ഷവും എനിക്കും ശ്വാസംമുട്ടുന്നുണ്ടായിരുന്നു. എന്നിരുന്നാലും അമ്മയിൽ വന്ന മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു…വഴക്കോ പരിഹാസമോ ഒന്നുമില്ല ഇപ്പോൾ.. ആഴ്ചകൾക്കപ്പുറം ഒരുച്ചക്ക് കല്യാണച്ചിലവുകളുടെ കണക്കു നോക്കാനായി ചേട്ടനും അനിയനും ഇരിക്കുന്നത് ഞാൻ കണ്ടു…ഒപ്പം കല്യാണത്തിന് പൈസ തന്നവരുടെ ലിസ്റ്റുമായി അമ്മയും … അവർക്കുള്ള ചായയുമായി ഹാളിലേക്ക് വരുമ്പോൾ ചിരിച്ച മുഖത്തോടെ വേണുവും ഉണ്ണിയേട്ടനും നിത്യയും അമ്മക്ക് പിന്നിലായി നിൽക്കുന്നുണ്ട് എന്നെയും പ്രതീക്ഷിച്ചു കൊണ്ട് … ”

ഇന്ദു നാളെ കാലത്തു തന്നെ ഉണ്ണിയും നീയും പോകാനൊരുങ്ങിക്കോ കല്യാണത്തിന് പിരിഞ്ഞ ഈ പൈസക്ക് നിനക്ക് അർഹതപ്പെട്ട പൊന്നെടുക്കാനാണ് ന്റെ തീരുമാനം….ഞാനാ തെറ്റുകാരി ആ തെറ്റെനിക്ക് തിരുത്തണം… ” പൊന്നും പണവുമൊന്നും അല്ല വേണ്ടത് ഒത്തൊരുമയോടെ പോകുന്ന ഈ മക്കളെ തന്നതിനല്ലേ ഈശ്വരനോട് നന്ദി പറയേണ്ടത്…. കഴിഞ്ഞ ദിവസത്തെ വഴക്കിനിടയിൽ അനിയൻ പറഞ്ഞ വാചകമെന്റെ മനസ്സിലേക്കോടിയെത്തി… ഒരു മറുപടിയും പറയാനില്ലാതെ ഞാനൊന്ന് ചിരിച്ചു…പൊന്നിനോടുള്ള ആഗ്രഹമൊക്കെ എന്നേ മനസ്സിൽ നിന്നും ഓടിയൊളിച്ചതാണ്…. അന്ന് രാത്രിയിൽ… നമുക്കാ പൈസ വേണ്ട…അമ്മ ഒരുപാട് മാറി അത് തന്നെ മനസ്സ് നിറഞ്ഞു..ഇനിയെനിക്കായി ഒന്നും വാങ്ങേണ്ടയെന്ന് പറഞ്ഞ് ഉണ്ണിയേട്ടന്റെ മാറിലെ രോമക്കാട്ടിൽ പരതുമ്പോൾ എന്റെ തലയിൽ സ്നേഹത്തോടെ അദ്ദേഹം തലോടി…. ” വേണം …അത് നിനക്കമ്മ അറിഞ്ഞു തരുന്നതാണ്…നിന്റെ സ്വർണമെല്ലാം എടുത്തത് തെറ്റായെന്ന് അമ്മക്ക് മനസിലായി….ഇനിയും നിനക്ക് വേണ്ട എന്നാണ് തീരുമാനമെങ്കിൽ നീയാ പൈസയെനിക്ക് വാങ്ങിത്തരണം….” പുരികം വളച്ചു് എന്തിനെന്ന ചോദ്യമെന്റെ കണ്ണുകളിൽ തെളിഞ്ഞു… ” അല്ലാ!!! ആരോടും പറയാതെ ഞാൻ ചെറിയൊരു തിരിമറി നടത്തിയാ വേണുവിന് ഒരു മോതിരം വാങ്ങി അച്ഛന്റെ കയ്യിൽ കൊടുത്തതും നഴ്സിങ്ങിന് പഠിക്കുന്ന നിന്റനിയത്തിക്ക് ഫീസടക്കാൻ പൈസയേല്പിച്ചതും… ഇനിയിതു പോലെ തിരിക്കാൻ എന്റെ കയ്യിൽ വഴിയില്ല ഒരാവശ്യം വന്നാൽ…” ഇതിലപ്പുറമെന്തു വേണമൊരു പെണ്ണിന്…പറഞ്ഞില്ലെങ്കിലും നോവറിഞ്ഞു കൂടെനിൽക്കുന്ന…മരുമകനാവാതെ മകനായി എന്റച്ഛനെ സ്നേഹിക്കുന്ന ആണൊരുത്തൻ തുണയുള്ളപ്പോൾ… കരയണോ ചിരിക്കണോ എന്നറിയാതെ ഞാനെന്റെ പ്രാണനെ വരിഞ്ഞു മുറുക്കി… മുഖം മറച്ചു കിടക്കുന്ന മുടിക്കിടയിലൂടെ ആ ചുണ്ടുകളിലെന്റെ നനുനനുത്ത ചുണ്ടുകൾ കഥയെഴുതുമ്പോൾ നിറുകയിലെ സിന്ദൂരം മുഴുവൻ ഉണ്ണിയേട്ടന്റെ മുഖത്താകെ പരന്നിരുന്നു….

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular