Connect with us

ബന്ധങ്ങൾ

കുട്ടേട്ടൻ

Published

on

രചന: Anjana Ks
പിറന്നാളിന് അമ്പലത്തിൽ തൊഴുതു വഴിപാടും കഴിപ്പിച്ചു തിരിഞ്ഞു നടക്കുന്നതിനിടയിലാണ് കാലങ്ങൾക്ക് ശേഷം കുട്ടേട്ടനെ കാണുന്നത്… അറിയാതെ വിളിച്ചു പോയി കുട്ടേട്ടാ..ന്ന് വിളിക്ക് പണ്ടത്തെ ആ അധികാരവും ധൈര്യവും ഇല്ലാത്തതു കൊണ്ടാവണം ശബ്ദം പുറത്തേക്കു വന്നില്ല.കുട്ടേട്ടൻ എന്നെ കണ്ടോ എന്ന് അറിയില്ല. കീഴ്ശാന്തിയുമായി സംസാരിച്ചു നിൽക്കുകയായിരുന്നു കുട്ടേട്ടൻ. അതുകൊണ്ട് തന്നെ അടുത്തേക്ക് ചെന്ന് സംസാരിക്കാൻ തോന്നിയില്ല. പ്രദക്ഷിണം കഴിഞ്ഞു വന്ന് നോക്കിയപ്പോ കുട്ടേട്ടനെ കണ്ടുമില്ല. കണ്ടെങ്കിലും എന്തു മിണ്ടണം എന്ന് നിശ്ചയമില്ലായിരുന്നു. സത്യത്തിൽ എന്തിനാണ് കുട്ടേട്ടനും ഞാനും തമ്മിൽ ഈ ഒളിച്ചുകളി??പരസ്പരം യാതൊരു പരാതിയും പരിഭവവും ഇല്ലാത്ത രണ്ടുപേർ… ഒരിക്കൽ എന്തിനും ഏതിനും കൂടെ ഉണ്ടായിരുന്നവർ ഇപ്പോളിതാ കണ്ടിട്ടും കാണാതെ നടക്കുന്നു. കാണാതെ ഇരിക്കാൻ ആഗ്രഹിക്കുന്നു.വീട്ടിൽ വന്നു കേറിയപ്പോ അമ്മ പായസം ഉണ്ടാക്കുന്നു.

അമ്മക്ക് കുറച്ചുനേരം സഹായവുമായി നിന്നപോ അമ്മ പറഞ്ഞു “പിറന്നാളുകാരി ഇന്നിത്രയൊക്കെ ചെയ്‌താ മതി സദ്യ ആകുമ്പോ വിളിക്കാം ” കുട്ടേട്ടനെ കണ്ട കാര്യം അമ്മയോട് പറയാൻ ഓർത്തുവെങ്കിലും പിന്നെന്തൊ അതിനു തോന്നിയില്ല.ഫോണും എടുത്തു നേരെ മുറിയിലേക്കു പോയി. ജനാലക്ക് അരികിൽ ഇട്ട ചൂരൽ കസേരയിൽ ഇരുന്നപ്പോൾ മനസ്സിൽ കുട്ടേട്ടനായിരുന്നു. പണ്ട് ഉണർന്നു ആദ്യം ജനാലകൾ തുറക്കും അപ്പോളേക്കും ദൂരെ കുട്ടേട്ടന്റെ സൈക്കിളിന്റെ ബെല്ലടി കേൾക്കാം. എന്നും ആദ്യം കാണുന്നത് കുട്ടേട്ടന്റെ ചിരിച്ച മുഖം ആണ്. അതങ്ങനെയായിരുന്നു എന്തുണ്ടെലും ഒരു ചെറിയ ചിരി കുട്ടേട്ടന്റെ മുഖത്തു കാണും. ഇന്ന് കണ്ടപ്പോ ആ ചിരി ഉണ്ടായിരുന്നോ?അറിയില്ല. ശ്രദ്ധിച്ചില്ല എന്നതല്ലേ സത്യം. കാലത്തിനു ആ ചിരി അടർത്തി മാറ്റാൻ കഴിയുമോ ?കഴിയുമായിരിക്കും കാലം എല്ലാവരെയും മാറ്റിയില്ലേ എന്നെയും.അമ്മയുടെ ഭാഗത്തിൽ ഉള്ള ഈ തറവാട്ടിൽ താമസം ആക്കിയപ്പോൾ ഈ നാട് എനിക്ക് തീർത്തും അപരിചിതമായിരുന്നു. ഇവിടെ അഞ്ചാം ക്‌ളാസിൽ ചേർത്തപ്പോ കൂട്ടിനു കുട്ടേട്ടന്റെ അനിയത്തി രേണുകയും ഉണ്ടായിരുന്നു. എന്നും എന്നെ കൊണ്ടുവിടുക എന്നത് അമ്മക്ക് ബുദ്ധിമുട്ടായപ്പോ അമ്മാവൻ കുട്ടേട്ടനെ ആ ജോലി ഏൽപ്പിച്ചു. ഞങ്ങളേക്കാൾ ഏഴുവയസ് മൂത്ത കുട്ടേട്ടനോട് അന്നൊക്കെ എനിക്ക് വല്യ പേടിയും ബഹുമാനവും ആയിരുന്നു. പിന്നീട് ആ ചിരിയും സ്നേഹത്തോടെ ഉള്ള കരുതലും ആണ് ബഹുമാനത്തിനോടൊപ്പം സ്നേഹം ബാക്കി നിർത്തി പേടിയെ എങ്ങോട്ടോ ഓടിച്ചത്.

കുട്ടേട്ടൻ രാവിലെ പത്രം ഇടാൻ വരുമ്പോൾ അമ്മ കാത്തുനിൽപ്പുണ്ടാവും പത്രം കയ്യിൽ വാങ്ങി എന്നെ പറ്റി എന്തെങ്കിലും കുറ്റം പറയാതെ അമ്മക്ക് സമാധാനം ഇല്ലാത്തതു പോലെയാ. എന്നെയും രേണുവിനെയും ചേർത്ത് വെച്ച് ഞാൻ ഇവിടെ വന്നാൽ പഠിക്കില്ല കളിയാണ് എന്നൊക്കെ കുട്ടേട്ടനോട് പറയുമ്പോൾ അമ്മയെ സമാധാനിപ്പിക്കാനോ അതോ ഇതൊക്കെ എല്ലാ അമ്മമാരുടെയും വെറും പരാതികൾ ആണെന്ന് മനസിലാക്കിയിട്ടോ എന്തോ കുട്ടേട്ടൻ ആ പതിവ് ചിരിയും പാസ്സാക്കി “അവൾക്കു ഇപ്പോളല്ലേ കളിക്കാൻ പറ്റൂ രേണുവും ഇങ്ങനാ ” എന്ന് പറഞ്ഞിട്ടേ കുട്ടേട്ടൻ പോകാറുള്ളൂ.എട്ടര ആകുമ്പോൾ പാടത്തിന്റെ അരികിലെ തോട്ടുവരമ്പിൽ ഞാൻ ചെന്ന് നില്കും അപ്പോളേക്കും രേണുവും ആയി കുട്ടേട്ടൻ വരുന്നത് കാണാം. പിന്നെ അങ്ങോട്ട്‌ നല്ല രസമാണ്. കുട്ടേട്ടൻ ഒത്തിരി തമാശകൾ ഒക്കെ പറയും. രേണുവിനെ കളിയാക്കും. ഞങ്ങൾക്ക് വഴിയിൽ നിന്ന് ചാമ്പക്ക പറിച്ചു തരും അതൊക്കെ പക്ഷെ വൈകുന്നേരങ്ങളിൽ ആണ്. അല്ലെങ്കിൽ കുട്ടേട്ടന് ടൗണിലേക്ക് പോകാൻ ഉള്ള ബസ് പോകും. ടൗണിൽ ഒരു കോളേജിൽ ആണ് കുട്ടേട്ടന്റെ പഠനം. പത്താം ക്ലാസ്സ്‌ വരെയേ കുട്ടേട്ടന്റെ കൂടെ ഉള്ള യാത്ര ഉണ്ടായുള്ളൂ. ഞാനും രേണുവും രണ്ടു കോളേജിൽ ആണ് പ്രീഡിഗ്രിക്കു ചേർന്നത്. എങ്കിലും കുട്ടേട്ടനും ആയുള്ള കൂട്ട് തീർന്നില്ല. എന്നും രാവിലെ കുട്ടേട്ടൻ പത്രം കൊണ്ടുവരുമ്പോൾ മേടിക്കാൻ നിൽക്കുന്നത് ഞാനായി. കുട്ടേട്ടൻ പഠിപ്പിച്ച കോളേജിൽ തന്നെ അധ്യാപകൻ ആയപ്പോൾ ആ കൂടിക്കാഴ്ചയും അവസാനിച്ചു.

പിന്നീട് വല്ലപ്പോളും രേണുവിനെ കാണാൻ വീട്ടിൽ ചെല്ലുമ്പോളോ ബസ് സ്റ്റോപ്പിൽ വച്ചോ അമ്പലത്തിൽ വച്ചോ ഇടക്കൊക്കെ ആയി കാണൽ. പക്ഷെ കുട്ടേട്ടനെ കാണുമ്പോൾ എനിക്ക് എവിടെ നിന്നെന്നില്ലാതെ സന്തോഷം ആയിരുന്നു. ഒരു ദിവസം പോലും കാണാതിരുന്നിട്ടില്ല എന്ന് തോന്നുമായിരുന്നു കുട്ടേട്ടന്റെ സംസാരം കേട്ടാൽ. പലപ്പോളും ഞാൻ ചിന്തിക്കാറുണ്ട് എല്ലാവർക്കും പ്രിയപ്പെട്ടവൻ ആകാൻ കുട്ടേട്ടന് കഴിയുന്നത് എങ്ങനെയാണെന്ന്. കുട്ടേട്ടനോടുള്ള ബഹുമാനം പതുക്കെ ഒരു ആരാധന ആയി മാറി. ഡിഗ്രി ആയപ്പോ ഞാൻ കുട്ടേട്ടന്റെ കോളേജിൽ ആയി. കുട്ടേട്ടൻ എന്റെ ഡിപ്പാർട്മെന്റ് അല്ലെങ്കിലും ബസിൽ വെച്ചും കോളേജിൽ വെച്ചും സ്ഥിരം കാണാൻ തുടങ്ങി. പക്ഷെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് കുട്ടേട്ടൻ എന്നെ കണ്ടതായി ഭാവിച്ചു പോലുമില്ല. എനിക്ക് സങ്കടം കൊണ്ട് പഠനം നിർത്തിയാലോ എന്ന് വരെ ആയി ആലോചന.കോളേജിലെ ആദ്യത്തെ ഒരാഴ്ച അങ്ങനെ കടന്നു പോയി. കുട്ടേട്ടൻ വിദ്യാർഥികളുട ഒക്കെ പ്രിയപ്പെട്ട അധ്യാപകൻ ആണെന്ന് അതിനോടകം തന്നെ എനിക്ക് മനസിലായി. ഒരു ദിവസം ക്ലാസ് കഴിഞ്ഞു ബസിറങ്ങി നടന്നപ്പോ കുട്ടേട്ടൻ എന്റെ കൂടെ വന്നു. “കിച്ചൂട്ട്യെ ഒന്ന് നിന്നെ.. പുതിയ കോളേജ് ഒക്കെ എങ്ങനെയുണ്ട് ?ഇഷ്ടായോ നിനക്ക് ??” മുഖം വെട്ടിച്ചു നടക്കാനാണു തോന്നിയതെങ്കിലും എന്തോ ആ മുഖത്തെ ചിരി കണ്ടപ്പോ അതിനു തോന്നിയില്ല. “കോളേജ് ഒക്കെ കൊള്ളാം പക്ഷെ ചില സാറന്മാരുടെ ജാടയാ സഹിക്കാൻ പറ്റാത്തേ.. അതെങ്ങനെയാ കൊരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ ഇങ്ങനിരിക്കും ” ഒരാഴ്ചയായി ഞാൻ അനുഭവിക്കുന്ന അവഗണനക്ക് ഒറ്റ വാചകത്തിൽ മറുപടി പറഞ്ഞു നിർത്തിയപ്പോളാണ് അതുവരെ ഉണ്ടായിരുന്ന ആ ചിരി മങ്ങിയതു ഞാൻ കണ്ടത്. വേണ്ടിയിരുന്നില്ല. ഒറ്റവാക്കിൽ ഞാൻ മുറിപ്പെടുത്തിയത് കഷ്ടപ്പാടുകൾക്കിടയിലും ജീവിതത്തോട് പൊരുതി ജയിച്ച കുട്ടേട്ടന്റെ ജീവിതത്തെയാണ്. “കോളേജിൽ ഒരു അധ്യാപകനു വിദ്യാർഥികൾ എല്ലാം ഒരുപോലാണ്. അവിടെ കുട്ടേട്ടനും കിച്ചുവും ഇല്ല നമ്മൾ ഇവിടല്ലേ. അതാ അവിടെ വെച്ച് കാണാത്ത പോലെ നടന്നത്. പിന്നെ കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല… ആ പ്രയോഗം അസ്സലായി. ” ഇത്രയും പറഞ്ഞു മാഞ്ഞു പോയ ചിരിയെ മടക്കി വിളിച്ചു കുട്ടേട്ടൻ. പക്ഷെ അപ്പോളേക്കും അറിയാതെ പറഞ്ഞ ഒരു വാക്കിന്റെ പേരിൽ ഞാൻ ഒരായിരം വട്ടം പശചാത്താപിച്ചു. “അറിയാതെ പറഞ്ഞുപോയതാ എന്നോട് ക്ഷമിക്കു ” എന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞ എന്നോട് പിന്നെയും ദേഷ്യം സൂക്ഷിക്കാൻ മാത്രം കുട്ടേട്ടന്റെ മനസിന്‌ കഴിയുമായിരുന്നില്ല. പിന്നീട് അങ്ങോട്ട്‌ എന്നും വൈകിട്ട് ഒന്നിച്ചായി കവലയിൽ നിന്നുള്ള നടത്തം കോളേജിൽ എനിക്ക് അധികം സൗഹൃദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്റെ ഏറ്റവും നല്ല സുഹൃത്ത് കുട്ടേട്ടൻ തന്നെ ആയിരുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപികയായിരുന്നു ശ്യാമിലി ടീച്ചർ. കുട്ടികളോട് ഒരു സുഹൃത്തെന്ന പോലെ ഇടപഴകുന്ന, എല്ലാ വിഷയത്തിലും തന്റേതായ നിലപാടുളള, ഓരോ വിദ്യാർത്ഥിയെയും വ്യക്തിപരമായി അറിയാൻ ശ്രമിക്കുന്ന അവരെ എല്ലാവർക്കും ഇഷ്ടമായിരുന്നു. പക്ഷെ എനിക്ക് ടീച്ചറോടുള്ള അടുപ്പം അവരെ നേരിട്ട് അറിഞ്ഞത് കൊണ്ടാണ്. ഒരുപാട് കഷ്ടപ്പാടുകൾക്ക് ഇടയിലും മറ്റുള്ളവരെ സന്തോഷത്തോടെ കാണുവാൻ എപ്പോളും പരിശ്രമിക്കുന്ന, മനസ്സിൽ നന്മയും സ്നേഹവും മാത്രമുള്ള ഒരു സ്ത്രീ.

ശ്യാമിലി ടീച്ചറുടെ ജീവിതത്തിൽ അവർ കടന്നു വന്ന കഷ്ടപ്പാടുകൾ മനസിലാക്കിയപ്പോ അവർ എനിക്ക് ഒരു ചേച്ചിയുടെ സ്ഥാനത്ത് ആയി. ആരോടും കാണിക്കാത്ത അടുപ്പം അവർ എന്നോടും കാണിച്ചു. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോളും കുട്ടേട്ടനോട് ഒത്തുളള യാത്ര ഞാൻ മുടക്കിയില്ല. എപ്പോളും രേണുവിനെക്കാൾ നന്നായി പഠിച്ച് കുട്ടേട്ടന്റെ പ്രശംസ പിടിച്ചു പറ്റാൻ എന്നും എനിക്ക് ഉത്സാഹമായിരുന്നു. അന്ന് ഞായറാഴ്ച ആയിരുന്നു. രേണുവിനെ കാണാൻ വീട്ടിൽ ചെന്നപ്പോ അവിടെ നിറയെ ആൾക്കാർ.. ആദ്യം ബന്ധുക്കൾ വന്നതാവും എന്ന് കരുതിയെങ്കിലും ആളുകളുടെ എണ്ണം കണ്ടപ്പോ മറ്റെന്തോ ആണെന്ന് എനിക്ക് തോന്നി. എന്തായാലും വീട്ടിലേക്കു തിരിച്ചു പോന്നു. അമ്മയോട് പറഞ്ഞപ്പോ അമ്മയാണ് പറഞ്ഞത് രേണുവിനെ പെണ്ണ് കാണാൻ വന്നവർ ആവുമെന്ന്. രേണുവും ഞാനും തമ്മിൽ നാലു മാസത്തെ പ്രായവ്യത്യാസമേ ഉള്ളു എന്ന് അമ്മ ഒന്ന് സൂചിപ്പിക്കാന് മറന്നില്ല. പിറ്റേന്ന് വൈകിട്ട് കുട്ടേട്ടൻ എന്നോട് സംസാരിക്കാൻ വന്നപ്പോ പിണക്കം നടിച്ചു ഞാൻ ചോദിച്ചു “കുട്ടേട്ടൻ വിശേഷങ്ങൾ ഒക്കെ പറയാൻ വിട്ടു പോകുന്നതാണോ അതോ എന്നെ മനഃപൂർവം മറക്കുന്നതാണോ ??” “ഞാൻ പറയാൻ തുടങ്ങുവാരുന്നു.. വിശേഷം” “എന്നാ പിന്നെ എന്താ ഒരു താമസം?പറയു” “വിശേഷം മറ്റൊന്നുമല്ല ഒരു കല്യാണം തന്നെ.. എല്ലാം പെട്ടെന്ന് ആയിരുന്നു ഇരുകൂട്ടർക്കും സമ്മതം ആയി. ഉടനെ തന്നെ കല്യാണവും കാണും. ” “കുട്ടേട്ടൻ ഇതെന്താ ഇങ്ങനെ പറയണേ.. മൊത്തം പറയു ആരാ ആള് എന്താ ജോലി?” “ആളെ നീ അറിയും. നിന്റെ ഏറ്റവും അടുത്ത ഒരാളാ.. നിന്റെ ശ്യാമിലി ടീച്ചർ.. !!” ആ വാക്കുകൾ എന്തുകൊണ്ടോ എല്ലാം പറഞ്ഞതിന് തുല്യം ആയിരുന്നു. കല്യാണം കുട്ടേട്ടന്റെ ആണെന്നും വധു ശ്യാമിലി ടീച്ചർ ആണെന്നും ഒക്കെ… ഉള്ളിൽ എന്തോ ഒരു വിങ്ങൽ പോലെ..പെട്ടെന്ന് വീടെത്തിയ കൊണ്ട് ആ ഭാവമാറ്റം കുട്ടേട്ടൻ കണ്ടില്ല. പോകാൻ നേരം തിരിഞ്ഞു നിന്ന് വീട്ടിൽ എല്ലാവരെയും വിളിക്കാൻ ഒന്നുകൂടി വരും എന്ന് പറഞ്ഞപ്പോൾ മറുപടി ഇല്ലാതെ ഞാൻ ചിരിച്ചു. എന്താണ് തനിക്കു സംഭവിച്ചത്?കുട്ടേട്ടന്റെ കല്യാണം വരുമ്പോൾ താൻ സന്തോഷിക്കുകയല്ലേ വേണ്ടത്.പ്രത്ത്യേകിച്ചും വധു എന്റെ ടീച്ചർ ആവുമ്പോ.. എന്നിട്ടും ആ വിങ്ങൽ അങ്ങനെ തന്നെ.. കല്യാണനിശ്ചയത്തിന്റെ സമയത്തു പനിയും കല്യാണത്തിന്റെ അന്ന് പരീക്ഷയും ആയതുകൊണ്ട് രണ്ടിനും പങ്കെടുക്കാൻ പറ്റിയില്ല. പരീക്ഷ കഴിഞ്ഞുള്ള അവധിക്ക് അമ്മയുടെ വീട്ടിൽ ആയിരുന്നു പിന്നീട് ക്ലാസ് തുടങ്ങിയപ്പോ എന്തോ വല്ലാത്തൊരു ശൂന്യത. കുട്ടേട്ടനും ടീച്ചറും യാത്ര ഒരു സ്കൂട്ടറിൽ ആയി. കോളേജിൽ വെച്ച് കുട്ടേട്ടനെ കാണുമ്പോൾ കാരണമില്ലാതെ ഞാൻ മാറി നടന്നു. ടീച്ചറോടും ആ പഴയ അടുപ്പം കാണിച്ചില്ല. ഇന്റർവെൽ സമയത്തു ഒറ്റക്ക് ഇരുന്ന എന്നോട് സംസാരിക്കാൻ വന്ന ടീച്ചറെ കണ്ടതായി ഭാവിക്കാതെ ഞാൻ എണീറ്റു പോയി. എന്തിനെന്നു അറിയില്ലെങ്കിലും എന്റെ അവഗണന അവരുടെ കണ്ണ് നിറച്ചോ….വേണ്ടിയിരുന്നില്ല.. എന്താണ് എനിക്ക് പറ്റിയത്. കുട്ടേട്ടൻ മറ്റൊരാളുടെ മാത്രം ആയത് അംഗീകരിക്കാൻ വയ്യാത്തത് പോലെ…അവസാനവര്ഷം ആയപ്പോ എനിക്കും വീട്ടിൽ ആലോചനകൾ തുടങ്ങി.ഞാൻ സമ്മതിക്കുന്നില്ലെന്ന് കണ്ടപ്പോ എനിക്ക് മറ്റാരോടോ ഇഷ്ടം ഉണ്ടെന്നായി സംശയം. കുട്ടേട്ടന്റെ കല്യാണം കഴിഞ്ഞതോടെ എന്റെ സ്വഭാവത്തിലെ പ്രസന്നത ഒക്കെ നഷ്ടപ്പെട്ടത് അമ്മ ശ്രദ്ധിച്ചിരുന്നു. പക്ഷെ എന്ന് മുതൽ ആണ് മാറ്റം വന്നതെന്ന് അമ്മയ്ക്കും മനസിലായില്ല. വരുന്ന വഴി കുട്ടേട്ടനും ടീച്ചറും വണ്ടിയിൽ വന്ന് എന്റെ അടുത്ത് നിർത്തി അവരുടെ സംശയവും എന്റെ മാറ്റത്തിന്റെ കാരണം ആയിരുന്നു. അങ്ങനെ ആരുമില്ല എന്ന ഉറച്ച മറുപടി അവർക്കു രണ്ടാൾക്കും വിശ്വാസം ആയിരുന്നു. എന്നെ സമാധാനിപ്പിക്കാനെന്നോണം കുട്ടേട്ടൻ ചോദിച്ചു “ആരും ഇല്ലെങ്കിൽ വേണ്ട. പഠനം കഴിഞ്ഞു മതി എന്നാണെങ്കിൽ അങ്ങനെയും ആവട്ടെ വീട്ടിൽ ഞാൻ സംസാരിക്കാം. നിനക്ക് എങ്ങനെ ഉള്ള ആളെ ആണ് വേണ്ടത് ? അവർ അന്വേഷിച്ചു തുടങ്ങുന്നതിൽ തെറ്റില്ലല്ലോ. ” ഉള്ളിലെ വിങ്ങൽ പൊട്ടിക്കരച്ചിൽ ആയി മാറിയത് ഞാൻ അറിഞ്ഞു. “എനിക്ക്… എനിക്ക്… എനിക്ക് കുട്ടേട്ടനെ പോലെയുള്ള ഒരാളെ മതി. “അത്രയും പറഞ്ഞു ഞാൻ ആ നിലത്തിരുന്നു പോയി.. പകച്ചു നിൽക്കുന്ന ടീച്ചറോടും കുട്ടേട്ടനോടും എന്ത് പറയണം എന്നറിയാതെ ഞാൻ അവിടുന്ന് എഴുന്നേറ്റു വീട്ടിലേക്ക് ഓടി. പിന്നീട് അവരുടെ രണ്ടുപേരുടെയും മുന്നിൽ പോകാൻ ധൈര്യം ഉണ്ടായിരുന്നില്ല. കോളേജിൽ വെച്ച് കാണുമ്ബോ കുട്ടേട്ടൻ എന്നെയും കാണാതിരിക്കാൻ ശ്രദ്ധിച്ചു. ഇന്നാണ് വീണ്ടും അടുത്ത് കാണുന്നത്. എന്റെ കല്യാണത്തിന് വന്നിരുന്നെങ്കിലും എന്നോട് സംസാരിക്കാൻ നിന്നില്ല. കുട്ടേട്ടനും ടീച്ചറും എന്തു കരുതി കാണും എന്ന ചിന്ത എന്നെ എപ്പോളും പിന്നോട്ട് വലിച്ചു.

അവരുടെ കണ്ണിൽ ഞാൻ കുട്ടേട്ടനോട് കാണിച്ച അടുപ്പം ഒരു പ്രണയം ആയിക്കാണുമോ എന്ന് ഞാൻ ഭയന്നു. കുട്ടേട്ടനെ ഞാൻ പ്രണയിച്ചിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരു പക്ഷെ ആർക്കും അങ്ങനെ അംഗീകരിക്കാൻ കഴിഞ്ഞില്ല എങ്കിലും… കുട്ടേട്ടൻ എന്റെ ഏറ്റവും വല്യ സുഹൃത്ത് ആയിരുന്നു. എന്നെ ഏറ്റവും നന്നായി മനസിലാക്കിയ ആൾ ആയിരുന്നു.. കൂടപ്പിറപ്പ് ഇല്ലാതിരുന്ന എനിക്ക് മൂത്ത ജ്യേഷ്ഠൻ ആയിരുന്നു.. എന്നെ ശാസിക്കാനും സംരക്ഷിക്കാനും കളിയാക്കാനും കൂട്ടുകൂടാനും നേർവഴി കാണിച്ചു തരാനും ഒപ്പം ഉണ്ടായിരുന്ന ആളായിരുന്നു.. കുട്ടേട്ടനോട് എനിക്ക് ഉണ്ടായിരുന്ന അടുപ്പത്തിൽ സ്വാർത്ഥത ഏറി പോയതാവാം ടീച്ചറെ പോലും എനിക്ക് അന്യയായി തോന്നിയത്. ആ സ്നേഹം ഏറ്റവും കൂടുതൽ മനസിലാക്കിയ ആൾ ഒരു പക്ഷെ വിഷ്ണുവേട്ടൻ ആവാം. കല്യാണാലോചനയുമായി വന്നപ്പോൾ തന്നെ കുട്ടേട്ടനെ പറ്റി ഞാൻ പറഞ്ഞിരുന്നു. പായസം ആയി വരു മോളെ എന്ന അമ്മയുടെ വിളിക്കൊപ്പം ഉമ്മറത്തു ആരുടെയൊക്കെയോ സംസാരവും ഞാൻ കേട്ടു. നോക്കിയപ്പോൾ വിഷ്ണുവേട്ടന്റെ ഒപ്പം കുട്ടേട്ടനും ടീച്ചറും അവരുടെ ആദ്യത്തെ കണ്മണിയും.. എനിക്ക് പറയാൻ വാക്കുകൾ കിട്ടിയില്ല അവരുടെ മുന്നിൽ നിറഞ്ഞ മിഴിയോടെ കൈകൂപ്പി നിൽക്കാനേ ആയുള്ളൂ. അതു കണ്ട് എന്റെ കൈകൾ ചേർത്ത് പിടിച്ച് കുട്ടേട്ടൻ പറഞ്ഞു.. കല്യാണത്തിന് മുൻപ് നീ പറഞ്ഞതെല്ലാം വിഷ്ണു ഞങ്ങളോട് പറഞ്ഞിരുന്നു. പറയാതെ തന്നെ എനിക്ക് നിന്നെ അറിയാമായിരുന്നു. നിന്നെ എന്റെ രേണുവിനേക്കാൾ എനിക്ക് മനസിലാകും. ഇത് ഞങ്ങളുടെ കുഞ്ഞു കിച്ചൂട്ടി നിന്നെ പോലെ തന്നെയാ” അത് പറഞ്ഞപ്പോൾ ടീച്ചർ കുഞ്ഞിനെ എന്റെ നേരെ നീട്ടി. കിച്ചൂട്ടിയെയും ചേർത്തു പിടിച്ച് ഒരു മുത്തം നൽകി പായസം വിളമ്പുമ്പോ മനസ് നിറഞ്ഞ ഒരു പുഞ്ചിരി എന്റെ മുഖത്ത് നിറഞ്ഞിരുന്നു പറഞ്ഞറിയിക്കാൻ പറ്റാത്ത ബന്ധവും അളന്നു നോക്കാൻ കഴിയാത്തത്ര സ്നേഹവും ആയിരുന്നു എനിക്ക് കുട്ടേട്ടൻ. പറഞ്ഞറിയാതെ തന്നെ ചില ഇഷ്ടങ്ങളെയും സ്നേഹത്തെയും മനസിലാക്കാൻ കഴിവുള്ളവർ കൂടെ ഉണ്ടെങ്കിൽ അതൊരു ഭാഗ്യം തന്നെയാണ് . ആ ഭാഗ്യം ആണ് ഇന്ന് എന്റെ മുഖത്തു ഒരു പുഞ്ചിരിയായി നിറയുന്നത്…

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular