Connect with us

ബന്ധങ്ങൾ

സഹനം സാഗരം

Published

on

രചന: ഷെയ്റ ഷാന
അവളൊരു മെഴുകുതിരി പോലെ ഉരുകി, ഉരുകി തീർന്നിട്ടും ,അയാൾ അവളുടെ ഭർത്താവ് കണ്ടിട്ടും കാണാത്തതായി നടിച്ചു.. അവൾക്ക് തീരെ വയ്യാതെ ആയിരിക്കുന്നു.. വിട്ടു മാറാത്ത ചുമ ശ്വാസം മുട്ടിച്ചു കൊല്ലാതെ കൊല്ലാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി.. എന്നിട്ടും ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ അവളുടെ ദിനങ്ങൾ എങ്ങനെയോ വിടരാതെ കൊഴിഞ്ഞു കൊണ്ടിരുന്നു.. എന്നോ മരണപ്പെട്ട ബാപ്പയും ,കുഞ്ഞു നാളിലേ നഷ്ടപ്പെട്ട ഉമ്മയും. ചിലപ്പോൾ തോന്നിയിരുന്നു തിരിച്ചു വരാത്ത എല്ലാം ഇട്ടെറിഞ്ഞ ഒരു യാത്ര സ്വന്തം വീട്ടിലേക്ക് പോയാലോ എന്ന്.. പിന്നീട് ഒരു നെടുവീർപ്പോടെ ഓർക്കും.. മൂന്ന് ദിവസം നിന്ന് മടങ്ങേണ്ട സ്ഥാനത്തിനപ്പുറം ആങ്ങളയുടെ വീട്ടിൽ താനാരാണെന്ന്.. ശ്വാസമെടുക്കാനാവാത്ത ചുമ അധികമായ ഒരു ദിവസം അവൾ അയാളോട് പറഞ്ഞു.. എനിക്ക് വയ്യ ഒന്നു ആശുപത്രിയിൽ കൊണ്ടു പോകുമോ..? ആ.. എനിക്ക് സമയമില്ല.. നീ ആരെയെങ്കിലും കൂട്ടി പോകാൻ നോക്ക്… പ്രതീക്ഷിച്ച മറുപടി ആയതിനാൽ അവൾക്കാശ്ചര്യം തോന്നിയില്ല.. കരയാൻ അവൾക്ക് കണ്ണുനീരൊക്കെ എന്നോ വന്ന വലിയ വരൾച്ചയിൽ വറ്റി വരണ്ടു പോയിരുന്നു.. ഇരട്ടകളായ മക്കളെ ഓർക്കുമ്പോൾ മനസ്സിനൊരു കുളിരാണ്..

അവൾക്ക് ശ്വാസം കിട്ടാതെ ചുമച്ചു വീഴുമ്പോൾ കൈ പിടിച്ച് കൊണ്ടുപോയി കിടത്താനും നെറ്റിത്തടത്തിൽ വിക്സ് പുരട്ടാനും ,ആ മക്കള് മറന്നില്ല.. മോള് സഹതാപത്തോടെ അവളെ നോക്കി പറഞ്ഞു…. ഉമ്മാ … വേഗം മാറും കേട്ടോ… ഞാൻ ചുക്ക് കാപ്പിയിട്ടു തരാം.. തന്റെ മകൾ പക്വതയോടെ ചുക്ക് കാപ്പിയിട്ടു വന്നപ്പോൾ അവളുടെ ഒരു മിഴികൾ ഒരു വേള നിറഞ്ഞിരുന്നുവോ.. ഞാനില്ലാതായാലും എന്റെ മോള് തളരാതെ വീടു പുലർത്തുമെന്ന് തോന്നിയിരുന്നുവോ..? മോൻ അപ്പോഴും വിക്സ് പുരട്ടി തലോടുകയായിരുന്നു അവളുടെ നെറ്റിത്തടം.. ഉമ്മാ ഇത് എത്രാമത്തെ വിക്സ് ടപ്പിയാന്ന് വല്ല കണക്കുമുണ്ടോ.. പുരട്ടി തീർന്നത്.. അവളൊന്നും പറയാതെ കണ്ണടച്ചു കിടന്നു.. മനസ്സിനകത്ത് മക്കളുടെ മുഖങ്ങൾ മാത്രമായിരുന്നു.. അവർക്ക് ഏറെ ഇഷ്ടമുള്ള ഇടിയപ്പവും മുട്ടക്കറിയും ഉണ്ടാക്കി കൊടുക്കണം.. കുറുമ്പി കോഴിയെ അട വിരിയിക്കാൻ മുട്ട വയ്ക്കണം. മോന് കോഴികളെ വലിയ ഇഷ്ടമാണ്.. തീറ്റ കൊടുക്കാനും, കൂട് വൃത്തിയാക്കാനും അവന് ഒട്ടും മടിയില്ല.. അവനെറ് ചെറിയ ആവശ്യങ്ങൾക്കും മറ്റും മുട്ട വിറ്റവൻ പൈസ കണ്ടെത്തിയിരുന്നു.. ഇടയ്ക്കിടെ അവന്റെ പെങ്ങൾക്ക് വളകളും മാലകളും വാങ്ങി നൽകാനും മറന്നില്ല.. സ്വന്തമായി ജുവല്ലറിയും തുണി ക്കടയുമുള്ള വീട്ടിലെ കുട്ടികളാണെന്ന ഒരു ഭാവവും അവരുടെ ജീവിതത്തിലുണ്ടായിരുന്നില്ല..

എന്തിനേറെ അയാൾ മോൾക്കൊരു കമ്മല് വാങ്ങിച്ചു കൊടുത്തത് വയസ്സറിയിച്ചതിന് ശേഷമാണ്.. അതും താൻ ഒരുപാട് പറഞ്ഞു തഴമ്പിച്ചപ്പോൾ.. കുന്നോളം സമ്പാദിക്കുന്നുണ്ട്.. കുന്നിക്കുരു പോലും അനുഭവിപ്പിക്കില്ലെന്ന് മാത്രം:. ആർക്കു വേണ്ടിയാണാവോ..? കല്യാണം കഴിഞ്ഞു വന്ന നാളുകളിൽ പോലും മനസ്സു തുറന്ന് സംസാരിക്കാനും, ഒന്നിച്ച് യാത്ര പോകാനും, തോളോടു തോൾ ചേർന്നിരുന്ന് ഭാവിയിലേക്കുള്ള സ്വപ്നങ്ങൾ നെയ്തുകൂട്ടാനും ഒരുപാട് കൊതിച്ചു;.. ഒന്നുമുണ്ടായില്ല.. എന്നും ഏകയായി ജീവിതം, മിണ്ടാനും പറയാനും, കേൾക്കാനും ആരുമില്ലാതെ.. പതിയെ എല്ലാത്തിനോടും പൊരുത്തപ്പെടാൻ മനസ്സിനെ പാകപ്പെടുത്തി. രണ്ട് മക്കളെ തന്നപ്പോൾ അതും ഇരട്ട കുട്ടികളെ, അപ്പോഴും ഒരുപാടാഗ്രഹിച്ചു.. ചേർത്തു പിടിക്കുമെന്ന്.. വീർത്തുന്തിയ വയറുമായി അടുക്കളയിലെ അടുപ്പിനോടും തീയോടും മല്ലിടുമ്പോൾ പലപ്പോഴും കണ്ണുനിറഞ്ഞ് കാഴ്ച മങ്ങിയിരുന്നു… നിറഞ്ഞ പുകയിൽ ശ്വാസം കിട്ടാതെ പുകഞ്ഞിരുന്ന അവസ്ഥകൾ… തിന്നാൻ കൊതിച്ച പലതും ഗർഭാവസ്ഥയിൽ വാങ്ങി തരേണ്ടയാൾ ആരായുക പോലും ചെയ്യാതിരുന്നപ്പോൾ വേദന തോന്നാതിരുന്നില്ല.. പ്രസവ സമയത്തും അയാൾക്ക് ലീവെടുത്ത് കൂടെ വരാൻ തോന്നിയില്ല.. കൂടെപിറപ്പും നാത്തൂനും അതിശയപ്പെട്ടു.. പൊന്നിൻകുടം പോലത്തെ മോനും, മോളും… അവരിന്ന് ഒൻപതാം ക്ലാസിൽ എത്തിയിരിക്കുന്നു… മക്കളോടൊപ്പം ഓട്ടോ വിളിച്ച് ഹോസ്പിറ്റൽ പോകുമ്പോയും ചുമ കാരണം ശ്വാസമെടുക്കാൻ അവൾ വളരെ പ്രയാസപ്പെട്ടു.. കുറിച്ചു കൊടുത്ത മരുന്നുകൾക്കപ്പുറം, ബയോപ്സി ടെസ്റ്റിനു കൂടെ എഴുതി കൊടുത്തു കൊണ്ട് ഡോക്ടർ അവളെ വഴക്ക് പറഞ്ഞു..

ചികിത്സിക്കാതെ വലിച്ചു നീട്ടിയതിന്.. ഡോക്ടറുടെ കാബിനിൽ നിന്ന് രണ്ട് മക്കളുടേയും കരം ഗ്രഹിച്ച് ലബോറട്ടറിയിലേക്ക് നടക്കുമ്പോൾ അവൾക്കും ചില സംശയങ്ങൾ തോന്നാതിരുന്നില്ല.. റിസൽട്ട് കിട്ടാൻ രണ്ട് ദിവസം കഴിയും.. എങ്ങോ അയക്കണമെന്ന് ലാബിൽ നിന്നവൾ അവളോട് പറഞ്ഞു.. വൈകീട്ട് അയാളു വന്നപ്പോൾ എന്തിനൊക്കെയോ അവളോട് ദേഷ്യപ്പെട്ടു.. ഡോക്ടറെ കാണിച്ചോ.., എന്തു പറഞ്ഞു എന്നോ അയാള് ചോദിച്ചുമില്ല, അവൾ പറഞ്ഞുമില്ല.. അങ്ങനെ മൂന്നാമത്തെ ദിവസം റിസൽട്ടുമായി മക്കളുമായി.. ഡോക്ടറുടെ റൂമിലിരിക്കുമ്പോൾ അവൾക്ക് തെല്ല് ഭയം തോന്നാതിരുന്നില്ല.. ഡോക്ടർ അവളോട് പുകവലി ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ ചിരി അമർത്തി കൊണ്ടവൾ പറഞ്ഞു, ഇന്നുവരെ ഇല്ല ഡോക്ടർ.. വീട്ടിലാരെങ്കിലും..? ഭർത്താവിനുണ്ട്.. ഉം.. ഡോക്ടർ മൂളി.. അസുഖം എന്തുണ്ടെങ്കിലും പറഞ്ഞോളൂ എന്ന അവളുടെ മറുപടിയിൽ ഡോക്ടർക്ക് തന്നെ ആശ്ചര്യം തോന്നി.. ഒരുപാട് പുക ശ്വസിച്ച മാതിരി.. ഇയാൾടെ ശ്വാസകോശം ദ്രവിച്ചിരിക്കുന്നു.. എത്രയും പെട്ടെന്ന് നല്ലൊരു ഓങ്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്യുക.. ആർ.സി.സിയിലേക്ക് റഫറൻസ് ലെറ്റർ തരാം.. വൈകരുത്.. ഒന്നു നിർത്തി മടിച്ചു കൊണ്ട് മുഖം നോക്കാതെ ഡോക്ടർ പറഞ്ഞു… അല്ലെങ്കിലും ചാൻസ് ..അത് ദൈവത്തിന്റെ കൈയ്യിലാണ്.. അവൾക്ക് കരച്ചിലോ ,ഞെട്ടലോ വന്നില്ല.. പക്ഷേ മകൾ കരഞ്ഞു തുടങ്ങിയിരുന്നു..മോന്റെ മുഖം കാർമേഘത്താൽ പെയ്യാൻ വെമ്പി നിൽക്കുന്നത് കണ്ടപ്പോൾ നെഞ്ചിലൊരു നീറ്റൽ അവൾക്ക് അനുഭവപ്പെട്ടു.. തന്റെ മക്കൾ..? തിരികെ മടങ്ങുമ്പോൾ അവൾ മക്കളോട് പറഞ്ഞു.. ബാപ്പയോട് പറയേണ്ട.. ആർ.സി സിയിലൊക്കെ ചികിത്സിക്കാൻ ഒരു പാട് പണം വേണം.. ഇത്ര ദിവസമായിട്ടും ടെസ്റ്റിന്റെ പൈസ കണക്കു പറഞ്ഞ് ദേഷ്യപ്പെട്ട അയാളുടെ മുഖം മക്കൾക്കും ഓർമ വന്നു.. വെറുതെ അയാളെ ദേഷ്യം പിടിപ്പിക്കേണ്ട.. എന്താ ഉമ്മാ.. നമുക്ക് ഈ വിധി..? എന്ന് മക്കളുടെ മനസ്സിൽ തിങ്ങി നിറയുന്നത് അവരുടെ നെടുവീർപ്പുകളിൽ നിന്നവൾക്ക് തിരിച്ചറിയാമായിരുന്നു… *** അറിഞ്ഞില്ലേ…? മരണം… എന്നാലും ആ മക്കൾക്ക് ഇനി ആരുണ്ട്..? എന്ന ചോദ്യം.. വന്നവരിൽ നിന്നൊക്കെ ഉയരുമ്പോയും ആ കുഞ്ഞുമക്കൾ കൈകൾ ചേർത്തു പിടിച്ച് തേങ്ങുകയായിരുന്നു.. പരസ്പരം സമാധാനിപ്പിക്കാൻ വാക്കുകളില്ലാതെ…

ഉമ്മാ…. എന്നു വിളിച്ച്… അന്നവൾക്ക് അവസാനമായി ശ്വാസതടസ്സം നേരിട്ടപ്പോൾ മോനാണ് ആദ്യമായി കയർത്ത് ബാപ്പയോട് സംസാരിച്ചത്.. എന്റെ ഉമ്മയെ നിങ്ങൾ …. എന്തൊക്കെയോ പറഞ്ഞവൻ അയാളുടെ കാല് പിടിച്ചു പറഞ്ഞു ഹോസ്പിറ്റലിൽ എത്തിക്കാൻ… തരിച്ചിരുന്ന അയാൾ അവളെ വാരിയെടുത്ത് കാറിൽ മക്കളുടെ മടിയിൽ കിടത്തി വേഗത്തിൽ ആശുപത്രി ലക്ഷ്യമാക്കി വണ്ടി പറപ്പിച്ചു.. പക്ഷേ അപ്പോയേക്കും എല്ലാം അവസാനിച്ചിരുന്നു.. ഞാൻ പറഞ്ഞതാ ഒരു മാസം മുൻപേ ഇവരോട് ഓങ്കോളജിക്ക് ചികിത്സ തേടാൻ.. ശ്വാസകോശ അർബുദമായിരുന്നു.. ഒരു പക്ഷേ അന്നേ ശ്രമിച്ചിരുന്നെങ്കിൽ… എന്ന് പറഞ്ഞു നിർത്തി ഡോക്ടർ അയാളോട് ചോദിച്ചു നിങ്ങൾ അവരുടെ..? ഭ…,,ർ,… ത്താവ്… അസുഖത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലേ… പുച്ഛമായ ഒരു നോട്ടത്തോടെ ഡോക്ടർ അയാളെ ശക്തമായി നോക്കി.. ആദ്യമായി അയാൾ അവളെ ഓർത്തു.. എന്ത് രോഗമാണെന്ന് പോലും അറിയിക്കാതെ അവൾ ജയത്തോടെ പോയി… ഡോക്ടർക്ക് ചിലവായ പൈസ കണക്ക് പറഞ്ഞ് അവളെ വഴക്ക് പറഞ്ഞതോർത്തു… തന്റെ പാതി…. അങ്ങനെ ഓർക്കാൻ കൂടെ യോഗ്യത ഇല്ലെന്ന യാഥാർത്യം തീച്ചൂളയായി ചുട്ടുപൊള്ളിക്കുന്നതായി … അയാളറിഞ്ഞു..

കഴിഞ്ഞ നാളുകൾ ഇടിമുഴക്കത്തോടെ മനസ്സിൽ പ്രതിഫലിച്ചു.. അവസാനമായി ബോഡി എടുക്കാൻ നേരത്ത് അവളുടെ മുഖം കണ്ടപ്പോൾ രണ്ടു തുള്ളി കണ്ണീരു അവളുടെ കാൽക്കൽ വീണതയാൾ അറിഞ്ഞില്ല… സ്വാർത്ഥനായ അയാൾ ആദ്യമായി ആ വീട്ടിൽ അവളുടെ സ്ഥാനമെത്രത്തോളം ആയിരുന്നെന്നറിഞ്ഞു… മക്കളെ ചേർത്തു പിടിക്കാനാഗ്രഹിച്ചു… പക്ഷേ അവര് അയാളിൽ നിന്നും എന്നോ അടർന്നു പോയിരുന്നു… ഇന്നേ വരെ സ്നേഹത്തോടെ ഒരു നോട്ടം പോലും അവർക്കയാൾ കൊടുക്കാൻ മറന്നിരുന്നല്ലോ.. പണം…. അതു മാത്രമായിരുന്നു അയാൾക്ക് അപ്പോഴും ബാക്കിയായി ബന്ധുവായി അവശേഷിച്ചത്… (നഷ്ടപ്പെട്ടാൽ പലതും നികത്താനായെന്ന് വരില്ല.. ഒരു പത്ര വാർത്ത വായിച്ചപ്പോൾ എഴുതാൻ തോന്നി…ചെറിയ ഒരു പാഠം.. അതു മാത്രമാണ് വായനക്കാർ ഉൾക്കൊള്ളേണ്ടത്.. ….)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular