Connect with us

ബന്ധങ്ങൾ

മണൽകാറ്റ് പറഞ്ഞ കഥകൾ

Published

on

രചന: ലിസ് ലോന
“ന്റെ കൃഷ്ണാ ചതിക്കല്ലേ …” വാതിലിനു മുൻപിൽ നിന്ന് രണ്ടുവട്ടമായി ഉള്ളംകൈയിലേക്ക് ഊതി നോക്കുന്നു…. ആകെ രണ്ട് പെഗ്ഗെ ഉള്ളൂന്നാണ് ഓർമ്മ …. വ്യഴാഴ്ച്ചയല്ലേ കൂട്ടുകാരുടെ കൂടെ ഒരു പാർട്ടി… ആ കുരിപ്പ്..വേറെയാരും അല്ല ന്റെ കെട്ട്യോള് കണ്ടുപിടിക്കാതിരിക്കാൻ നല്ലൊന്നാന്തരം പാരച്ചൂട്ട് വെളിച്ചെണ്ണ വായിലൊഴിച്ചു കുൽക്കുഴിഞ്ഞു , അതും തൃപ്തിയാവാതെ രണ്ട്‌ സെന്റർഫ്രഷ് ച്യുയിങ്ങവും ചവച്ചുതുപ്പിയാണ് വന്നേക്കുന്നെ…. നേരം കുറച്ചായല്ലോ ഇവളിതെന്ത് ചെയ്യുന്നു …കാളിങ് ബെല്ലടിച്ചിട്ട് പത്തു പതിനഞ്ചു മിനിറ്റ് ആയി … ദേഷ്യപ്പെടാനും നിവൃത്തിയില്ല…രണ്ടുമാസത്തെ ഗർഭാലസ്യത്തിലാണ് ആള്… കയ്യിലുള്ള ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് വാതിൽ തുറക്കാൻ നോക്കിയപ്പോ കീഹോളിനകത്തവൾ അകത്തുനിന്നും ചാവി ഇട്ടു വച്ചേക്കുന്നു… ഇനി ഞാൻ എത്താൻ വൈകിയത് കൊണ്ട് ഉറക്കമായോ… ഇന്നൊന്നു നല്ലവണ്ണം ഉറങ്ങണം….അലറാം വെക്കണോ..ഓ അകത്തുകിടക്കുന്ന വോഡ്കയുടെ ശക്തി…ചിന്തകൾ പോകുന്നത് പലവഴിക്കാ.. ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്തപ്പോഴേ മനസിലായി നേരം വൈകിയതിന്റെ സിഗ്നലാണ് മിസ് കാളിന് പകരം മുഴുവൻ കാൾ… “എത്ര നേരായി ബെല്ലടിക്കുന്നു മോളൊന്ന് വാതിൽ തുറന്നേ…” ഫോണെടുത്തതും ഒറ്റ ശ്വാസത്തിലാണത് പറഞ്ഞത്… അപ്പുറത്തുനിന്നുള്ള മറുപടി കേട്ടതും ഞാൻ ഒന്നുകൂടി ഫ്ലാറ്റിന്റെ നമ്പർ നോക്കി….ചതിച്ചു ഭഗവാനേ!!! രണ്ടാഴ്ച്ച മുൻപ് ഫ്ലാറ്റ് മാറി വില്ലയിലേക്ക് പോയത് മറന്നു കളയാനും മാത്രം സ്മ്രിനോഫ് മിടുക്കനോ….

“നിശാന്തേട്ടാ നിങ്ങളിതെവിടെയാണ് …ചോയ്ക്കണത് കേട്ടില്ലേ ? ഞാൻ ദേ വാതിലും തുറന്ന് നില്ക്കാണ്…” അനുപമയുടെ സ്വരം വ്യക്തമായി ചെവിയിൽ വീണതും ഞാൻ തല കുടഞ്ഞു… “അത് മോളു ഞാൻ ചുമ്മാ…നിന്നെ പറ്റിക്കാൻ…നോക്ക് ദേ എത്തി ഒരു ഇരുപതു മിനുട്ട് …” ഫോൺ കട്ടാക്കി ഞാൻ പോക്കറ്റിലേക്കിട്ട് വിട്ടടിച്ചു പുതിയ വീട്ടിലേക്ക്. രണ്ടു പെഗ്ഗ് അടിക്കാൻ കയറിയതാ കൂട്ടുകാരുടെ കൂടെ.. പുതിയ ജോലിയും വീടുമൊക്കെ ആയതിന്റെ പാർട്ടി വേണമെന്ന് പറഞ്ഞു അവന്മാരെന്നെ കുറച്ചു ദിവസായി ശല്യം ചെയ്യുന്നു…ഒരു ലേശം അധികമായോന്നൊരു സംശയം ഇല്ലാതില്ല…. ഭാഗ്യം!! പഴയ ഫ്ലാറ്റിൽ ആരും താമസക്കാർ വരാഞ്ഞത്…അല്ലെങ്കിൽ നാട്ടിൽ കിട്ടാഞ്ഞ അടി ദുബായിൽ കിട്ടിയേരുന്നു… പുതിയ വീടിനു മുൻപിൽ കാർ നിർത്തി ഒന്നുകൂടി ഉള്ളംകയ്യിലേക്കൂതി നോക്കി ഞാനിറങ്ങി…ഇത്തിരി വൈകുമെന്ന് സന്ധ്യക്കെ വിളിച്ചു പറഞ്ഞതാ… പക്ഷേ ആ ‘ഇത്തിരി’ പോയി ഇപ്പൊ കാറിനുള്ളിൽ 12 മണി തെളിഞ്ഞു കാണിക്കുന്നുണ്ട്… ഇരുപത് മിനുട്ട് പറഞ്ഞത് കൊണ്ടാണോ വാതിലു തുറന്നിട്ടേക്കണത് എന്ന് മനസ്സിലോർത്തെയുള്ളു ആളിരിപ്പുണ്ട് പുറം തിരിഞ്ഞു സോഫയിൽ ടീവിയും കണ്ട്… “താനെന്താടോ സൗണ്ട് വയ്ക്കാതെ കാണുന്നെ…ഒരഞ്ചു മിനിറ്റ് കേട്ടോ ഞാനൊന്നു കുളിച്ചു ഓടി വരാം…

വിശന്നു കുടല് കത്തുന്നു….” ഒരു മറുപടിയും കാണാതിരുന്നപ്പോഴേ തലയിൽ വെള്ളിടി വെട്ടി…ദൈവമേ!!! എന്റെ വീക്കെൻഡ് …വെള്ളിയും ശനിയും കാത്തോളണേ… പിന്നിലൂടെ ചെന്ന് മുടിയുയർത്തി കെട്ടിയ പിൻകഴുത്തിൽ അമർത്തിയൊരുമ്മ കൊടുത്തിട്ടും ഒരു മൂളൽ മാത്രം…കഴുത്തിന് പിന്നിൽ ചുണ്ട് തൊട്ടാലേ ഇക്കിളിയായി കുലുങ്ങി ചിരിക്കുന്ന പെണ്ണാണ്… മതി കുളിച്ചു വരുന്നതാ ബുദ്ധി… ” ഏതാടോ ഈ പെർഫ്യൂം…അത്തറാണോ .. സൂപ്പർ സ്മെൽ ആണേ ” ഞാനകത്തേക്ക് നടന്നു…പെഗ്ഗിനു കൂട്ടായി എന്തൊക്കെയോ വലിച്ചു വാരിതിന്ന് ഉറക്കം വന്നിട്ട് വയ്യ പക്ഷേ അവളുണ്ടാക്കിയത് കുറച്ചെങ്കിലും കഴിച്ചില്ലെങ്കിൽ സങ്കടമാകും …പാവം ….അതുകൊണ്ടാണ് വിശക്കുന്നെന്ന് പറഞ്ഞത്… മുറിയിലെത്തി മേശക്ക് മുകളിലേക്ക് ഫോണും വാച്ചുമെല്ലാം എടുത്ത് വച്ച ശേഷം സോക്സ്‌‌ ഊരി കഴുകാനുള്ള ബക്കറ്റിലേക്കിട്ട് ഷർട്ടിന്റെ ബട്ടൻസ് ഊരുമ്പോളാണ് ബെഡിൽ വശം ചെരിഞ്ഞു അനു കിടക്കുന്നത് കണ്ടത്… ഹോ…തലക്ക് നല്ലോണം പിടിച്ചു ..അല്ലെങ്കിൽ അവളീ മുറിയിലേക്ക് വന്നത് അറിഞ്ഞേനെ …. ഒച്ചയുണ്ടാക്കാതെ വാഷ്‌റൂമിന്റെ വാതിൽ തുറന്നതും അവളെഴുന്നേറ്റു… “ഏട്ടനെപ്പോഴെത്തി …ഒന്ന് വിളിക്കാർന്നില്ലേ .. ഞാനൊന്നു മയങ്ങിപ്പോയി…” തലക്ക് ഒരു കൊട്ട് കിട്ടിയതുപോലെ… അപ്പൊ അകത്തിരുന്ന് ടീവി കണ്ടതോ…നിർത്തി ഇന്നത്തോടെ നിർത്തി കള്ളുകുടി …ഇങ്ങനേം തലക്ക് പിടിക്കോ.. സാരമില്ല നീ കിടന്നോ ന്നും പറഞ്ഞു ഒന്ന് പുഞ്ചിരിച്ചും കൊണ്ട് ഞാനോടി ഷവറിനു താഴേക്ക്…കുറെ നേരം വെള്ളം തലയിൽ വീണപ്പോഴേ ഒരുന്മേഷമായി… കല്യാണം കഴിഞ്ഞു മൂന്നാം മാസം ഈ മണലാരണ്യത്തിലേക്ക് കൂട്ടിയതാണ് അവളെ… കൊല്ലമിപ്പോ മൂന്നു കഴിഞ്ഞു…ആദ്യത്തെ രണ്ടുകൊല്ലം ജീവിതം ആഘോഷിക്കാനായി കുഞ്ഞുങ്ങളെ വേണ്ടെന്നു വച്ചതാ… പിന്നെ ഗർഭിണിയായത് കുഞ്ഞിന് വളർച്ചയില്ലാതെ അബോർഷനായി ,അതെല്ലാം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോൾ പ്രാര്ഥനകൾക്കൊടുവിൽ ദൈവം കനിഞ്ഞു തന്നതാണ് ഇപ്പോഴത്തെ വിശേഷം… കുളി കഴിഞ്ഞു വന്ന് നോക്കിയപ്പോൾ ആള് പിന്നേം നല്ല ഉറക്കമാണ് …പാവം ശർദിയും ക്ഷീണവുമൊക്കെ ഉള്ളതുകൊണ്ടാകും…മെല്ലെ അവളെയുണർത്താതെ നെറ്റിയിലൊരുമ്മ കൊടുത്ത്‌ കാലിൽ പുതപ്പിട്ടു കൊടുത്തു… തൊണ്ട വരളുന്നു….കുറച്ചു തണുത്ത വെള്ളം കുടിക്കാമെന്ന് കരുതി അടുക്കളയിലെത്തി ഫ്രിഡ്ജ് തുറന്നതും വീണ്ടും അതേ അത്തറിന്റെ മണം..

മനുഷ്യന്റെ സമാധാനം കളയാൻ….ഈ വാസനയും ഉള്ളിലുള്ള വോഡ്കയും കൂടി ആയിരിക്കും നേരത്തെ അവളെ കണ്ടപോലെയുള്ള തോന്നലുണ്ടായത്… സിറ്റ്ഔട്ടിലെ കുഞ്ഞു സോഫയിൽ ജാക്കി കിടന്നുറങ്ങുന്നുണ്ട്…കുഞ്ഞുങ്ങളാകാൻ വൈകിയപ്പോൾ അനു കണ്ടെത്തിയതാണ് ആറുമാസമുള്ള കുഞ്ഞു പഗ്ഗിനെ… തിരികെ മുറിയിലെത്തി കൊച്ചുകുഞ്ഞിനെ പോലെ കവിളിൽ രണ്ടുകയ്യും ചേർത്ത് ചെരിഞ്ഞു കിടന്നുറങ്ങുന്ന അവളെയും കെട്ടിപിടിച്ചു ഞാനും ഉറങ്ങാൻ കിടന്നു… ആരോ നിലവിളിച്ചുകൊണ്ട് പിന്നാലെ ഓടിവരുന്നുണ്ട്… എന്റെ പേര് ഉറക്കെ വിളിക്കുന്നത് കേട്ട് ഞാൻ നിന്നപ്പോഴേക്കും ശക്തിയോടെ അവരെന്നെ തള്ളിയിട്ടു…ഉരുണ്ടുരുണ്ട് താഴെയുള്ള കൊക്കയിലേക്ക് വീഴാതിരിക്കാനുള്ള കഠിനശ്രമത്തിനൊടുവിൽ ഞാൻ കണ്ണ് തുറന്നു … ഇതെവിടാണ് ഞാൻ !! ഏതാ സ്ഥലം!! ഹോ സ്വപ്‌നമായിരുന്നോ…. കിടക്കവിരിയിൽ അള്ളിപ്പിടിച്ചു ഇരിക്കയാണ് ഞാൻ കൊക്കയിലേക്ക് വീഴാതിരിക്കാൻ …. സമയം നോക്കിയപ്പോൾ പുലർച്ചെ മൂന്നുമണി… കണ്ണാണെങ്കിൽ പുളിച്ചിട്ട് ശരിക്ക് തുറക്കാൻ പോലും പറ്റുന്നില്ല… സ്വപ്നമല്ല…എന്തോ ശബ്ദം കേൾക്കാനുണ്ട്..ഇനി ജാക്കിയാണോ….ഒന്ന് ചെന്ന് നോക്കാനായി എഴുന്നേറ്റതും ഒപ്പം അനുവും എഴുന്നേറ്റു… “നീ കിടന്നോ ഞാൻ ജാക്കിയെ ഒന്ന് നോക്കി വരാം…അവന് വിശന്നിട്ടാവും ചിലപ്പോൾ…” ഹാളിലെത്തിയപ്പോൾ ആകെ നിശബ്ദത….

അവനെയാണെങ്കിൽ കിടക്കുന്നിടത്തു കാണാനുമില്ല … ലൈറ്റിടാതെ തന്നെ അവൻ കിടക്കുന്നിടത്തേക്ക് നടന്നതും ചുവരരികിൽ എന്തിനെയോ നോക്കി അമർത്തിയ ശബ്ദത്തിൽ മുരളുന്ന അവനെ ഞാൻ കണ്ടു… ചുവരിൽ പതിപ്പിച്ച നിലക്കണ്ണാടിയിലേക്ക് തുറിച്ചു നോക്കി ഞാൻ വിളിച്ചിട്ടും എന്നെ ശ്രദ്ധിക്കാതെ ഇരുപ്പാണവൻ.. ” മതിയെടാ… രാത്രിയിൽ ഭംഗി നോക്കിയത് …” അവനെ എടുക്കാനായി കുനിയുന്നതിനിടയിലെന്റെ കണ്ണുകൾ അറിയാതെ കണ്ണാടിയിൽ പതിഞ്ഞതും കറന്റടിച്ച പോലെ ഞെട്ടിത്തരിച്ചു കൊണ്ട് വിറയലോടെ ഞാൻ പുറകോട്ട് ചാടി മാറി… രണ്ട് കണ്ണുകൾ കണ്ണാടിക്കുള്ളിൽ നിന്നെന്നെ തുറിച്ചു നോക്കുന്നു…ചോരചുവപ്പുള്ള ആ കണ്ണുകളിൽ നിഴലിച്ച ക്രൂരത കണ്ണിൽനിന്നും മായുന്നില്ല… എനിക്ക് തോന്നിയതാണോ…പെട്ടെന്നൊരു നിസ്സഹായാവസ്ഥ ശരീരം കീഴടക്കിയപോലെ ..എങ്കിലും ധൈര്യം സംഭരിച്ചു ഞാൻ ഒന്നുകൂടി നോക്കി… ഒന്നുമില്ല… വോഡ്കയുടെ തരിപ്പെല്ലാം ആവിയായി പോയപോലെ … ജാക്കിയെ എടുത്ത് അവന്റെ സോഫയിൽ കിടത്തി ഞാനകത്തേക്ക് നടന്നു… രാവിലെയുണർന്നപ്പോൾ രാത്രി നടന്നതൊന്നും അറിയാതെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്ന അനുവിനെ കണ്ടപ്പോൾ മനസിലായി വെള്ളമടിച്ചു വന്നത് അവളറിഞ്ഞിട്ടില്ല….. അവൾക്ക് മുൻപിൽ നിന്ന് മണമില്ലാത്ത മദ്യം കഴിച്ചാൽ പിടിക്കപ്പെടാനുള്ള ചാൻസ് കുറവാണെന്ന് പറഞ്ഞുതന്ന കൂട്ടുകാരന് മനസ്സിൽ ഞാൻ നൂറുവട്ടം നന്ദി പറഞ്ഞു. രണ്ടുദിവസത്തെ അവധിയാഘോഷവും അനുവിന്റെ ശർദിയും ക്ഷീണവുമൊക്കെയായി വെള്ളിയും ശനിയും കടന്ന് പോയി…അതിനുശേഷം ഞാൻ ജോലിക്കും പോയിത്തുടങ്ങിയതോടെ അന്നത്തെ രാത്രിയിലെ സംഭവങ്ങൾ മറവിയിലായി….

ഒരുദിവസം വൈകുന്നേരം വീട്ടിലെത്തിയതേ അനു പരാതിപെട്ടി തുറന്നു… കണ്ണാടിയിലേക്ക് നോക്കി വെറുതെ കുരച്ചു കൊണ്ടിരുന്ന ജാക്കിയോട് അവൾ ദേഷ്യപ്പെട്ട് മിണ്ടാതെ നില്ക്കാൻ പറഞ്ഞതിന് ആദ്യമായി അവൻ അനുവിന് നേരെ ഉപദ്രവിക്കാൻ ചെന്നെന്ന്… പിന്നെയുമെന്തൊക്കെയോ പറയാനുള്ളത് പോലെ അസ്വസ്ഥയായി അനു എനിക്ക് മുന്പിലിരുന്നു… ജാക്കി രണ്ടു ദിവസമായി ചില സമയങ്ങളിൽ വല്ലാതെ അക്രമാസക്തനാകുന്നു…. എപ്പോഴും മുരണ്ടു കൊണ്ട് കണ്ണാടിക്ക് മുൻപിലോ ചുവരിലോ നോക്കി നിൽക്കുന്നത് കാണാമെന്ന്… തനിച്ചായിരിക്കുമ്പോൾ അവളെക്കൂടാതെ വേറെയാരോ വീട്ടിലുള്ളപോലൊരു തോന്നലവൾക്ക് ശക്തമാണെന്ന് … വീടിനകത്തു നടക്കുമ്പോഴെല്ലാം ഒരു നിഴലനക്കം പിൻതുടരുന്ന പോലെയെന്ന്… എനിക്കുണ്ടായ അനുഭവം ഞാൻ പറഞ്ഞാൽ അവളാകെ പേടിക്കുമെന്നുള്ളത് കൊണ്ട് ഞാനൊന്നും മിണ്ടിയില്ല മാത്രമല്ല അത് അന്ന് ഫിറ്റായതാണോ എന്നും ഉറപ്പില്ലല്ലോ… ഒക്കെ തോന്നലായിരിക്കുമെന്ന് അവളെ സമാധാനിപ്പിക്കുമ്പോഴും എന്റെ മനസിലുമുണ്ടായിരുന്നു ഈ വീടൊരു സുഖമില്ലല്ലോയെന്ന്… പിന്നീടങ്ങോട്ടുള്ള ഓരോദിവസവും പുതിയ അനുഭവങ്ങളായിരുന്നു ഞങ്ങളെ എതിരേറ്റത്… രാത്രിയിലൊരു സ്ത്രീയുടെ കരച്ചിലും വീടാകെ നിറയുന്ന അത്തറിന്റെ മണവും ജാക്കിയുടെ സ്വഭാവമാറ്റവും എങ്ങനെയെങ്കിലും വീടൊന്ന് മാറിയാൽ മതിയെന്നായി… മേശപ്പുറത്തു വക്കുന്ന പേഴ്‌സ് കാണാതെ തിരയുമ്പോൾ ഫ്രിഡ്ജിനു മുകളിൽ കാണുന്നതും അടുക്കളയിൽ തട്ടി മറിഞ്ഞു വീഴുന്ന പത്രങ്ങളുടെ ഒച്ചയെ പറ്റിയും കൂട്ടുകാരനോട് പറഞ്ഞതിന് അവനെന്നോട് ഭാര്യയെ ഒന്ന് മെന്റൽ ഡോക്ടറെ കാണിക്കാൻ പറഞ്ഞത് സങ്കടത്തോടെ കേട്ടിരിക്കാനേ കഴിഞ്ഞുള്ളു…. അതിനുള്ള വിശദീകരണം തരാനായി മണിച്ചിത്രത്താഴിന്റെ കഥയവനെന്നെ ഓർമിപ്പിച്ചു… ആരോട് പറഞ്ഞാലും കളിയാക്കുന്ന അവസ്ഥ… ദുബായിൽ പ്രേതമോ?? ഇനി വല്ല അറബിപ്രേതമാണോ?? നീ അനുവിന് എന്തെങ്കിലും പ്രശ്നമുണ്ടോന്ന് നോക്ക്…. പക്ഷേ ഉപദേശം തരുന്നവരും കളിയാക്കി പറയുന്നവരാരും ഞങ്ങളെ ഒന്ന് സമാധാനിപ്പിക്കാൻ പോലും വീട്ടിലേക്ക് എത്തിനോക്കാത്ത അവസ്ഥ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അനുവല്ല അതിന് പിന്നിലെന്ന് എനിക്കുറപ്പായിരുന്നു…

എന്നാലും വീട്ടുകാർ കൂടി നിർബന്ധിച്ചപ്പോൾ ഒടുവിൽ ഒരു ഡോക്ടറെ കാണാനായി തീരുമാനിച്ചു. പോകുന്നതിന്റെ തലേ ദിവസം രാത്രി ജാക്കിക്ക് ഭക്ഷണം കൊടുക്കാനായി ഞാനടുക്കളയിലേക്ക് ചെന്നതാണ് … പെട്ടെന്ന് ആരോയെന്റെ പിന്നിലുണ്ടെന്ന ഒരു തോന്നൽ വന്നതും കാൽവിരലുകളിൽ നിന്നും ഭയം അരിച്ചു കയറാൻ തുടങ്ങി… മുന്നോട്ട് പോകാനാകാതെ ഞാൻ നിന്നു…തിരിഞ്ഞു നോക്കാനുള്ള ധൈര്യമില്ല… കഴുത്തിന് പിന്നിൽ ഒരു നിഴലനക്കം പോലെ….ഹൃദയമിടിപ്പ് ഉച്ചത്തിലായതും ഞാൻ തിരിഞ്ഞു നോക്കി …ആരുമില്ല… എല്ലാം തോന്നലാകും…ഉള്ളിൽ പേടിയുള്ളത് കൊണ്ട് അത് തന്നെയാണ് ചിന്ത…ലൈറ്റിടാനായി സ്വിച്ചിനു നേരെ കൈ നീട്ടിയതും വീണ്ടുമതേ തോന്നൽ… സമാധാനത്തിനായി തിരിഞ്ഞു നോക്കും മുൻപേ കാതിൽ ചൂടുള്ള ശ്വാസോച്ഛാസം പതിഞ്ഞു… അടിവയറ്റിൽ നിന്നുമൊരാന്തൽ തൊണ്ടയിലെത്തി തടഞ്ഞു …സ്വരം പുറത്തേക്ക് വരുന്നില്ല… പിന്നിലൊരു രൂപം…. ഇപ്പൊ ഹൃദയമിടിപ്പ് നിൽക്കുമെന്ന് തോന്നിയതും ഞാൻ കയ്യെത്തിച്ചു ലൈറ്റിട്ടു…..ആരുമില്ല… മുറിയിലെത്തിയിട്ടും എന്റെ വിറയൽ മാറുന്നില്ല… അവളോട് പറയാനുള്ള ധൈര്യവുമില്ല… ആറുമാസമെങ്കിലുമാകാതെ വീടൊഴിയാൻ ഇതിന്റെ ഉടമസ്ഥൻ സമ്മതിക്കുമോ ആവോ…എന്ത്‌ ചെയ്യുമെന്ന ചിന്തയിലെങ്ങനെയോ നേരം വെളുപ്പിച്ചു… രാവിലെ തന്നെ സുഖമില്ലെന്ന് പറഞ്ഞു ഓഫിസിലേക്ക് വിളിച്ചു ലീവ് പറഞ്ഞു വീട് ശരിയാക്കി തന്ന ഏജന്റിനെ കാണാനായി പോയി….

അയാൾക്കൊന്നുമറിയില്ല വരുന്ന വീട്ടുകാരെല്ലാം മൂന്നോ നാലോ മാസം കഴിയുമ്പോൾ വീട് ഒഴിഞ്ഞു പോകുന്നു…ആര് പോയാലും പുതിയ ആൾക്കാരെ വീട്ടിലെത്തിക്കുമ്പോൾ അയാൾക്ക് കമ്മീഷൻ കിട്ടും അതേ അയാൾക്ക് വേണ്ടു.അയാൾ കയ്യൊഴിഞ്ഞു… കൂട്ടുകാരനായ ഒരു പാകിസ്താനിയോട് കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞശേഷം മനസ്സ്‌ തകർന്ന പോലെയുള്ള എന്റെയിരുപ്പ് കണ്ട് മനസ്സലിഞ്ഞിട്ടാണോ അവനെനിക്കൊരു ഉത്തരേന്ത്യക്കാരന്റെ നമ്പർ തന്നു…. പിറ്റേന്നേ അയാൾ വീട്ടിലെത്തി…സിദ്ദു…അതായിരുന്നു അയാളുടെ പേര്…പേടിക്കാനൊന്നുമില്ലെന്നും ചിലയിടങ്ങളിലെ കാന്തികശക്തിയോ പോസറ്റീവ് എനെർജിയോ ഇങ്ങനെയൊരു തോന്നലുണ്ടാക്കുമെന്നും പറഞ്ഞു ദിക്ക് നോക്കാനായി വടക്കുനോക്കിയന്ത്രമെടുത്തു ഊണുമേശക്ക് മുകളിലായി വച്ചു… വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞ ശേഷം വീണ്ടുമതെടുത്തു നോക്കുന്ന സിദ്ധുവിന്റെ നെറ്റിത്തടങ്ങളിൽ വിയർപ്പ് കിനിയുന്നത് സംശയദൃഷ്ടിയോടെ ഞങ്ങളും നോക്കിനിന്നു…. ഒരു ദിക്കും കാണിക്കാതെ ആരോ പിടിച്ചു വച്ച പോലെ അതിനുള്ളിൽ സൂചിയിരുന്നു വിറക്കുന്നു… വീടിനുള്ളിലെ ഏത് ഭാഗത്തു വച്ചാലും അതുതന്നെ അവസ്ഥ…പുറത്തേക്കിറങ്ങിയാൽ ഒരു കുഴപ്പവുമില്ല…

പറ്റുമെങ്കിൽ വീട് മാറുന്നതായിരിക്കും നല്ലതെന്നും നല്ലതല്ലാത്തൊരു ശക്തി വീടിനുള്ളിലുണ്ടെന്നും പറഞ്ഞു അയാളിറങ്ങിപോയി.. പുറത്തു നിന്ന് അനുവിനെയും ചേർത്തുപിടിച്ചു വീടിനു നേർക്ക് നോക്കി നിൽക്കുമ്പോൾ ഞാനോർത്തത് ഈ മാസത്തെ ശമ്പളം കിട്ടാതെ പുതിയൊരു വീടെങ്ങനെയെടുക്കുമെന്നായിരുന്നു…. ” ഏട്ടാ എനിക്കെന്തോ ആകെ പേടിയാകുന്നു അകത്തേക്ക് പോകാൻ…നോക്ക് ജാക്കി പുറത്തു നടക്കുമ്പോൾ എന്ത്‌ സന്തോഷത്തിലാണ്…എന്തെങ്കിലും പറ്റി ഈ കുഞ്ഞു കൂടി നഷ്ടപ്പെട്ടാൽ ഞാൻ പിന്നെ….” മുഴുവൻ പറയാനവളെ അനുവദിക്കാതെ ആ ചുണ്ടുകളിൽ ഞാൻ ചുണ്ടമർത്തി… ചേർത്ത് പിടിക്കുമ്പോൾ കേൾക്കാം ഭയം കൊണ്ട് പതിവിൽ കൂടുതൽ വേഗതയിൽ മിടിക്കുന്ന അവളുടെ നെഞ്ചിടിപ്പ്… എന്ത് തന്നെയായാലും പത്തുദിവസമെങ്കിലും തുടരണം ഈ വീട്ടിൽ …കയ്യിലുള്ള പൈസക്ക് പുതിയ വീടെടുക്കാനാവില്ല…. അനുവിനെ തനിച്ചാക്കി എങ്ങനെ ഓഫിസിലേക്ക് പോകും എന്തായാലും വേണ്ടില്ല ഞാൻ ഏജന്റിനെ വിളിച്ചു പറഞ്ഞു വീടൊഴിയാൻ പോകുകയാണെന്ന് . പിറ്റേന്ന് അവളെയും ജാക്കിയെയും ഞാനെന്റെ കൂട്ടുകാരന്റെ ഫ്ലാറ്റിലാക്കി ഓഫിസിലേക്കെത്തിയതും ഏജന്റ് എന്നെ കാണാനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു… പത്തു വർഷം മുൻപേ ഇവിടം പിടിച്ചുകുലുക്കിയ സാമ്പത്തികമാന്ദ്യം…

ജോലിനഷ്ടപെട്ടു ഒരുപാട്പേർക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു…പക്ഷേ ചിലർക്ക് ആ മടക്കം ഒന്നുമില്ലായ്മയിൽ നിന്നും പിന്നെയും പാതാളത്തിലേക്ക് പോകുന്ന അവസ്ഥയായിരുന്നു…. കഷ്ടപ്പെട്ട് പടുത്തുയർത്തിയ സ്വർഗം കൺമുൻപിൽ തകർന്നു വീഴുന്നത് കണ്ട് പിടിച്ചുനിൽക്കാൻ കഴിയാതെ ആ വീട്ടിൽ താമസിച്ചിരുന്ന ആന്ധ്രക്കാരൻ ഭാര്യയെയും കുഞ്ഞിനേയും കൂടെ കൂട്ടി ജീവിതമവസാനിപ്പിച്ചു…. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആ പെണ്ണ് ഗർഭിണിയായിരുന്നെന്നും മൃതശരീരങ്ങൾ നാട്ടിലേക്കയക്കാനുള്ള ചിലവ് കൂടുതലായത് കൊണ്ട് ആരും ഏറ്റെടുക്കാനില്ലാതെ ഒടുവിലവരെ ഇവിടെത്തന്നെ അടക്കിയ കഥയും അയാൾ പറഞ്ഞവസാനിപ്പിച്ചു… പിന്നീടൊരുപാട് മാസങ്ങൾ വീട് പൂട്ടിയിട്ടെങ്കിലും പുതിയൊരാൾ അതേറ്റെടുത്തു വാടകക്ക് നൽകാൻ തുടങ്ങി പക്ഷേ ഒരാൾ പോലും ഒരു വർഷത്തെ കാലാവധി പൂർത്തിയാക്കാതെ വീടൊഴിഞ്ഞു… വൈകുന്നേരം അനുവിനെ കൂട്ടി ഞാൻ വീട്ടിലേക്ക് മടങ്ങി…ഒന്നും ചെയ്യാനാകാതെ മുറിയിൽ അടച്ചുപൂട്ടി ഇരിക്കുമ്പോഴും മനസ്സിൽ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ കഴിയാതെ പോയ ആ ജീവിതങ്ങളോടുള്ള പ്രാര്ഥനയായിരുന്നു… ആരുമറിയാത്ത കുറച്ചു കഥകൾ ഇവിടുള്ള മണൽക്കാറ്റിനുണ്ടെന്നു മനസ്സിലോർത്തു ഞാൻ അനുവിനെ നോക്കി… കുറച്ചു ദിവസങ്ങളായുള്ള ഭയം തിങ്ങിയ നിമിഷങ്ങളും ശാരീരിക അവശതകളും അവളെ വല്ലാതെ തളർത്തിയിരിക്കുന്നു…

എന്റെ ചുമലിലേക്ക് തല വച്ച് ഉറങ്ങുന്നതിനിടയിലും രണ്ട് കൈകളും ചേർത്ത് ഇറുക്കിയെന്നെ കെട്ടിപിടിച്ചിരിക്കുന്ന ആ ഉടലെന്നോട് വിളിച്ചു പറയുന്നുണ്ടായിരുന്നു അവളുടെ ഉള്ളിലെ പേടി… മനുഷ്യൻ തന്നെയാണ് മനുഷ്യനെ ഇല്ലാതാക്കി ആത്മാവാക്കുന്നത് അല്ലാതെ ആത്മാക്കൾ ഒരു മനുഷ്യനെയും ആത്മാവാക്കാറില്ലെന്ന് മനസ്സ്‌ പറയുന്നുണ്ടെങ്കിലും ഭാര്യയെയും കുഞ്ഞിനെയും സ്നേഹിക്കുന്ന ഏതൊരു ഭർത്താവിനെപോലെയും ഞാനും ചിന്തിച്ചു…. ഇന്ന് ഈ വീട്ടിൽ നിന്നും ഞങ്ങളിറങ്ങുകയാണ് സമാധാനം പ്രതീക്ഷിച്ചു മറ്റൊരിടത്തേക്ക്… എല്ലാ സാധനങ്ങളും കയറ്റിയ വണ്ടിയെപ്പോഴോ പോയി, അവൾക്കേറ്റവും ഇഷ്ടമുള്ള കൃഷ്ണവിഗ്രഹം എടുക്കാൻ മറന്നെന്ന് പറഞ്ഞു അകത്തേക്ക് പോയതാണ് അനു… അവൾക്കായി കാത്തിരിക്കുന്ന എന്റെ പിന്നിലെ സീറ്റിലപ്പോൾ വീടിനകത്തേക്ക് തുറിച്ചുനോക്കി നിൽക്കുന്ന ജാക്കിയുടെ കണ്ണുകൾ എന്തിനെയോ കണ്ട് ഭയന്നിരുന്നു….

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular