Connect with us

ബന്ധങ്ങൾ

അവസാനത്തെ ആഗ്രഹം

Published

on

രചന: ദീപാ ഷാജൻ..

എങ്ങാനാമ്മെ നമ്മൾ പാവപ്പെട്ടവരായത്. പാവപ്പെട്ടവരായോണ്ടാ എനിക്ക് ബുക്കും ബാഗും ഒക്കെ സ്കൂളീന്ന് കിട്ടിയതെന്ന് അനന്ദുവും ജോമോനും ഒക്കെ പറഞ്ഞല്ലോ.. എനിക്ക് അച്ഛനില്ലാന്ന് അവരൊക്കെ പറഞ്ഞു.. അമ്മയല്ലേ പറഞ്ഞേ എന്റെ അച്ഛൻ ഗൾഫിലാന്ന്.. ആ അലന്റെ അച്ഛനും ഗൾഫിലാ.. ആ അങ്കിൾ ഇടക്കിടെ വരും ലീവിന്.. അപ്പൊ സ്കൂളിലും വരും.. മിട്ടായി കൊണ്ടത്തരും ഞങ്ങൾക്ക്.. എന്റെ അച്ഛൻ ഇതുവരെ വന്നിട്ടില്ലല്ലോ.. ആ അലന്റെ അച്ഛൻ വേറെ ആൾക്കാരുടെ കയ്യിൽ അവർക്കുള്ള സമ്മാനങ്ങളൊക്കെ കൊടുക്കുമെന്നും പറഞ്ഞു.. എനിക്ക് മാത്രം ഒന്നുമില്ല.. എനിക്ക് അച്ഛനില്ലേമ്മെ.. ‘അമ്മ എന്നോട് കള്ളം പറഞ്ഞതാണോ… ഉണ്ണിക്കുട്ടന്റെ അച്ഛൻ ഇനി വരത്തില്ലേ.. അമ്മേ ഒന്നു പറയ്.. ‘ ഉണ്ണിക്കുട്ടന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പാർവതിക്ക് ഉത്തരം ഒന്നുമുണ്ടായിരുന്നില്ല.. അല്ലെങ്കിൽ തന്നെ ആറു വയസായ കുഞ്ഞിനോട് അമ്മയെ ചതച്ചിട്ട് കടന്നു കളഞ്ഞ ദുഷ്ടനാണ് അവന്റെ അച്ഛൻ എന്ന് എങ്ങനെ പറയും.. അവളുടെ ഓർമകൾ കുറെവർഷം പുറകിലേക്ക് പോയി..  “ഒരു കുഗ്രാമത്തിന്റെ എല്ലാ വിശുദ്ധിയോടും വളർന്നു വന്ന ഒരു നാടൻ പെണ്കുട്ടിയായിരുന്നു പാർവതി.. അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൾ പാറു.. വളർന്നതും പഠിച്ചതുമെല്ലാം ഗ്രാമത്തിലെ ചെറിയ സർക്കാർ സ്കൂളിൽ.. നന്നായി പഠിക്കുമായിരുന്നു അവൾ.. അതുകൊണ്ട് തന്നെയാണ് പ്ലസ് ടു കഴിഞ്ഞപ്പോൾ അവളെ ബാംഗ്ലൂരിലെ കോളേജിൽ കഷ്ടപ്പെട്ടിട്ടാണേലും പഠിക്കാൻ വിട്ടത്.. അവിടെമുതലാണ് പാറുവിന്റെ ജീവിതത്തിന്റെ താളം തെറ്റിയത്.. ഹോസ്റ്റലിൽ നിന്നാണ് പാറു പഠിച്ചത്. വലിയ വീട്ടിലെ കുട്ടികളായിരുന്നു അവിടെ പഠിച്ചിരുന്നത്. എങ്കിലും പാറു അവരുടെ ഒന്നും കൂട്ടത്തിൽ കൂടിയില്ല. അച്ഛന്റെ ബുദ്ധിമുട്ടുകളും വിഷമങ്ങളും മനസിലാക്കുന്ന ഒരു നല്ല കുട്ടിയായിരുന്നു അവൾ. അങ്ങനെ ആരോടും അധികം മിണ്ടാട്ടമില്ലാതെ ഇരിക്കുന്ന കുട്ടിയായതുകൊണ്ടാണ് സീനിയർ വിദ്യാർത്ഥിയായ വിമൽ അവളെ ശ്രദ്ധിച്ചു തുടങ്ങിയത്… അടുക്കാൻ ഒരുപാട് അവൻ ശ്രമിച്ചെങ്കിലും അപ്പോഴൊക്കെയും അവൾ ഒഴിഞ്ഞുമാറി.. അങ്ങനെ ഒരിക്കൽ ബാംഗ്ലൂരിൽ നിന്നും അവൾ ബസിൽ വീട്ടിലേക്ക് വരുകയായിരുന്നു.. രാത്രി തിരിച്ചാൽ രാവിലെ എത്താം. അവൾ കയറിയ ബസിൽ വിമലും ഉണ്ടായിരുന്നു. പകുതി വഴി എത്തിയപ്പോഴാണ് ഏതോ രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്തിയതിന്റെ പേരിൽ മിന്നൽ പണിമുടക്ക്. പാതിരാത്രി. ഒരു ടാക്സി വിളിക്കാൻ ഈ സമയത്തു പറ്റുകയില്ല. അത്ര കാശ് അവളുടെ കയ്യിൽ ഇല്ലായിരുന്നു താനും.. എന്തു ചെയ്യും എന്നറിയാതെ വിഷമിച്ചു നിന്ന അവളുടെ നേരെ ചില വഷളൻ നോട്ടങ്ങളും നീളുന്നുണ്ടായിരുന്നു.. ആ സമയത്തു വിമൽ അവൾക്ക് സംരക്ഷണ കവചം ഒരുക്കി. അത് അവൾക്കൊരു ആശ്വാസമായി. പിന്നീട് അതുവഴി വന്ന ടാക്സിക്ക് കൈ കാണിച്ചു. വിമൽ പാർവതിയെകൂട്ടി ടാക്സിയിൽ കയറി. കുറച്ചു കഴിഞ്ഞപ്പോൾ വിജനമായ ഒരു സ്ഥലത്തെത്തി.. ടാക്സി ഡ്രൈവർ മുൻസീറ്റിലിരുന്ന വിമലിന്റെ വണ്ടിയിൽനിന്നും ഇറക്കിവിടാൻ നോക്കി.. വണ്ടി നിർത്തിയ തക്കം പാറുവും വിമലിന്റെ കയ്യിൽപിടിച്ചു ഓടി.. എങ്ങനെയൊക്കെയോ അവർ ഒരു ഹോട്ടലിന്റെ മുന്നിൽ ചെന്നു. രണ്ടു റൂമിനു വേണ്ടി പറഞ്ഞ വിമലിന്റെ തടഞ്ഞ് പാറു തന്നെയാണ് ഒരു റൂം മതി എന്നു പറഞ്ഞത്.. അവൾക്ക് അവനെ അത്ര വിശ്വാസം ആയിരുന്നു.. മുറിയിലെ സോഫസെറ്റിൽ ഒരു കുഞ്ഞിനെപ്പോലെ ക്ഷീണിച്ചുറങ്ങുന്ന അവനെ അവൾ സീറോ ബൾബിന്റെ നേർത്ത വെളിച്ചത്തിൽ അവൾ കുറെ നേരം നോക്കിയിരുന്നു.. വീട്ടിൽ പറഞ്ഞാൽ അവർക്ക് ആധി കേറും എന്നുള്ളതുകൊണ്ട് അവൾ വീട്ടിൽ വിളിച്ചു പറഞ്ഞില്ല..

പിറ്റേ ദിവസം വിമൽ തന്നെ നിർബന്ധിച്ച് അവളെ വീട്ടിൽ കൊണ്ടാക്കി. അച്ഛനോടും അമ്മയോടും നടന്നതൊക്കെ പറഞ്ഞു..നന്ദി സൂചകമായി അവന്റെ കയ്യിൽ മുറുകിപ്പിടിച്ച അച്ഛന്റെ കൈകൾ വിമൽ തന്റെ കൈക്കുള്ളിലാക്കി.. ‘അച്ഛാ.. പാർവതിയോട് പോലും പറയാത്ത ഒരിഷ്ടം എനിക്ക് അവളോടുണ്ട്.. പഠിത്തം കഴിയുമ്പോൾ ഞാൻ എന്റെ വീട്ടുകാരെക്കൂട്ടി വരും.. എനിക്ക് ഇവളെത്തരണം.. ‘ ‘അതിന് മോനെ. മോനെ കണ്ടാലേ അറിയാം വലിയ വീട്ടിൽ ജനിച്ചതാണെന്ന്.. ഈ ചെറിയ വീടും പറമ്പും മാത്രേ എനിക് സ്വന്തമായിട്ടുള്ളൂ.. നിങ്ങടെ നിലയ്ക്കും വിലയ്ക്കും പറ്റിയ ആൾക്കാരല്ല ഞങ്ങൾ.. ഇപ്പോഴത്തെ ഈ ഇഷ്ടം ഒക്കെ വെറുതെയാ.. മോൻ കുറച്ചു കഴിയുമ്പോൾ മനസ്സിലാക്കും ഇതൊക്കെ.’ ‘അച്ഛാ.ഞാൻ സ്വത്തൊന്നും മോഹിച്ചല്ല വന്നത്.. എനിക്ക് നിങ്ങളുടെ ഈ വിലപ്പെട്ട സ്വത്തു മാത്രം മതി.. പൊന്നു പോലെ നോക്കിക്കോളാo ഞാൻ… പിന്നെ നിലയും വിലയും.. അതുണ്ട് എന്റെ അച്ഛനും അമ്മയ്ക്കും.. അവരുടെ ദത്തുപുത്രനായ അനാഥനായ എനിക്ക് ഇവർക്കുള്ള വിലപ്പെട്ട സ്വത്ത് ഇല്ലല്ലോ… സ്വന്തം അച്ഛനും അമ്മയും…’ ‘മോനെ ഞാൻ…’ ‘ദത്തുപുത്രനാണേലും ഇന്നു വരെ അവർ എന്റെ ആഗ്രഹങ്ങൾക്ക് എതിരുനിന്നിട്ടില്ല.. ഇതിനും അങ്ങനെയാണെന്റെ വിശ്വാസം.. ഇപ്പോഴേ വേണ്ട.. ഞങ്ങളുടെ പഠിപ്പ് കഴിഞ്ഞ് ജോലിയൊക്കെ ആയിട്ടു മതി. അപ്പൊ ഞാൻ വരാം..’  പിന്നീട് അവരുടെ ദിവസങ്ങളായിരുന്നു.. പക്ഷെ ഒരു വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒരു നോട്ടം കൊണ്ടുപോലും വിമൽ പാർവതിയെ കളങ്കപ്പെടുത്തിയില്ല.. പഠിത്തത്തിൽ അവർ പുറകിലേക്ക് പോയില്ല.. വിമലിന്റെ ചുരുക്കം ചില കൂട്ടുകാരൊഴികെ ആരും അറിഞ്ഞതുമില്ല.. പാറു ഒന്നാം വർഷം പൂർത്തിയാകാറായി.. അതുപോലെ വിമലിന്റെ കോളജ് ജീവിതവും.. പിന്നീടാണ് കാര്യങ്ങൾ കൂട്ടുകാർ ഒന്നിച്ചു കൂടിയ ഒരു ഫെയർ വെൽ പാർട്ടി.. പാറുവിനും ഉണ്ടായിരുന്നു ക്ഷണം.. സീനിയർ ചേച്ചിമാരും ഉള്ളതിനാൽ അവളും ധൈര്യത്തോടെ പോയി.. പക്ഷെ ഏതോ കൂട്ടുകാരുടെ കുസൃതി തകർത്തത് പാറുവിന്റെ ജീവിതമായിരുന്നു.. പാറുവിന്റെയും വിമലിന്റെയും ജ്യൂസിൽ അവർ മദ്യം കലർത്തി.. വലിയ വീട്ടിലെ കുട്ടികൾക്ക് എല്ലാം തമാശയായിരുന്നു.. അവർ വിമലിനെയും പാറുവിനെയും ഒരു മുറിയിലാക്കി വാതിലടച്ചു.. മദ്യ ലഹരിയിലായിരുന്ന വിമലും പാറുവും ആ മുറിയിൽ അന്ന് ഒന്നായി.. പിറ്റേ ദിവസം അവർ ഉണർന്നപ്പോളാണ് ചെയ്ത തെറ്റിന്റെ വ്യാപ്തി മനസ്സിലായത്.. വിമൽ പാറുവിനോട് ക്ഷമ ചോദിച്ചു… കരയാനല്ലാതെ മറ്റൊന്നിനും അവൾക്ക് ആകുമായിരുന്നില്ല.. വിമലിന്റെ കോളജ് കാലം അവസാനിച്ചു.. വീട്ടുകാരെയും കൂട്ടി വേഗം വരാം എന്ന ധാരണയിൽ വിമൽ അവളിൽ നിന്നും അകന്നു.. അന്ന് ചെയ്ത തെറ്റിന്റെ വ്യാപ്തി മനസ്സിലാകാൻ പാറുവിന് നാല് മാസങ്ങൾ വേണ്ടി വന്നു.. വിമലിന്റെ രക്തത്തിൽ ഒരു ചെറുജീവൻ അവളുടെ രക്തത്തിൽ വളരുന്നുണ്ടെന്ന സത്യം അപ്പോൾ മാത്രമാണ് അവൾക്ക് മനസ്സിലാകുന്നത്.. മിക്കപ്പോഴും നേരം തെറ്റി വരുന്ന മാസമുറ കാണാതായപ്പോൾ അവൾക്ക് സംശയം തോന്നിയില്ല.. ബാംഗ്ലൂരിലെ ആഹാരത്തോടുള്ള വിരക്തി വന്ന കാലം മുതൽ അവൾക്ക് തുടങ്ങിയതാണ്. പക്ഷെ ‘നിന്റെ വയറെന്താ പാറു വീർത്തിരിക്കുന്നത്’ എന്ന റൂം മേറ്റിന്റെ ചോദ്യത്തിൽ അവളുടെ നെഞ്ചിൽ വെള്ളിടി വെട്ടി.. പിന്നെയുള്ളതെല്ലാം അവൾ കൂട്ടിച്ചേർത്തു വായിച്ചു.. പ്രെഗ്നൻസി കിറ്റ് വാങ്ങുമ്പോൾ അവൾക്ക് അതു പോസിറ്റീവ് ആകരുതെ എന്ന പ്രാർഥന മാത്രമായിരുന്നു.. പക്ഷെ വൈകിയ വേളയിൽ ആ പ്രാർഥന ദൈവം കേട്ടില്ല.. അവൾ വിമലിന്റെ നമ്പറിൽ വിളിച്ചു.. സ്വിച്ച് ഓഫ്.. വീണ്ടും എല്ലാം തകർന്നതുപോലെ അവൾക്ക് തോന്നി.. വീട്ടിൽ പോകുകയല്ലാതെ വേറെ മാർഗം ഉണ്ടായിരുന്നില്ല… അമ്മയുടെ കുറെ ശാപവാക്കുകൾ വന്നെങ്കിലും അവളുടെ എല്ലാം എല്ലാമായ അച്ഛൻ പിന്നീട് ഒരക്ഷരം മിണ്ടിയില്ല.. പിറ്റേ ദിവസം അവളെക്കൂട്ടി ഡോക്ടറിന്റെ അടുത്തുപോയി.. പക്ഷെ സമയം അതിക്രമിച്ചിരുന്നു.. രണ്ടും കൽപ്പിച്ച് അമ്മയോട് ചോദിച്ച അവളുടെ കയ്യിൽ നിന്നും വാങ്ങിയ തുണ്ടുകടലാസിലെ അഡ്രസ്സിൽ പോകുക എന്ന മാർഗ്ഗമായിരുന്നു അച്ഛന്റെ മുന്നിൽ തെളിഞ്ഞത്.. പക്ഷെ തിരക്കിച്ചെന്ന അഡ്രസ്സിലെ ആളുകൾ അവിടുന്നു വീടുമാറിപ്പോയിരുന്നു.. കൊച്ചിയിലെ ഇടുങ്ങിയ ഫ്‌ളാറ്റുകളിൽ ആളുകൾ തമ്മിൽ എന്ത് സുഹൃദ് ബന്ധം.. അവർ പോയതെങ്ങോട്ടെന്ന് ആർക്കും അറിയില്ല.. തിരിച്ചെത്തിയ അച്ഛൻ ‘നമ്മുടെ മോൾടെ ജീവിതം പോയെടി’ എന്നു പറഞ്ഞു നെഞ്ചുപൊത്തി തറയിലേക്ക് വീണു.. ആശുപത്രിയിൽ എത്തുന്നതിനു മുന്നേ…..

അപമാനഭാരം പേടിച്ച് ആ അമ്മയും മോളും ഉള്ളതെല്ലാം കിട്ടിയ വിലയ്ക്ക് വിറ്റ് പെറുക്കി ദൂരെ നാട്ടിലേക്ക് ചേക്കേറി.. അവിടെ ഒരു വീട് വാടകയ്ക്കെടുത്തു.. അവിടെയായിരുന്നു പാറുവിന്റെ പ്രസവം.. പ്രസവചിലവും മറ്റു ചിലവുകളും കൊണ്ട് ആ ‘അമ്മ വീട്ടുജോലികൾക്ക് പോയി തുടങ്ങി.. കുഞ്ഞിന് ഒരു വയസ്സായപ്പോൾ കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച് അവൾ പണിക്കിറങ്ങി.. മനപ്രയാസവും കൂടെക്കൂടെയുള്ള ശ്വാസംമുട്ടലും ആ അമ്മയെ അധികകാലം ജീവിക്കാൻ വിട്ടില്ല.. അവളേം കുഞ്ഞിനെയും തനിച്ചാക്കി അമ്മ പോയി.. കുഞ്ഞിനെയും കൊണ്ട് അവൾക്ക് ജോലിക്കൊന്നും പോകാൻ പറ്റാതെയായി.. മിക്കപ്പോഴും മുഴുപ്പട്ടിണി.. കുഞ്ഞിനെയും കൊണ്ട് റോഡ് പണിക്കും മറ്റും പോയി അവനെ തണലത്ത് കിടത്തി ജോലി നോക്കുമായിരുന്നു അവൾ.. ചില കഴുകാൻ കണ്ണുകൾ അവൾ കണ്ടില്ലാന്ന് നടിച്ചു.. മടിക്കുത്തഴിക്കാൻ വരുന്നവരുടെ നേരെ കയ്യിൽ കരുതിയ വാക്കത്തി ഓങ്ങി.. കുഞ്ഞിന് മൂന്നു വയസ്സായപ്പോളാണ് അവന്റെ പലഹാരം പൊതിഞ്ഞു കൊണ്ടു വന്ന ഒരു ഞായറാഴ്ച്ച പത്രത്തിൽ അവൾ ആ വാർത്ത കണ്ടത്.. ‘വ്യവസായ പ്രമുഖൻ വിമൽ നമ്പ്യാർ…. ചെറുപ്രായത്തിൽ കൈവരിച്ച വിജയങ്ങൾ.. മറുനാട്ടിൽ നിന്നും വീണ്ടും കേരളത്തിൽ വന്ന് ബിസിനസ് തുടങ്ങിയത്..’ ഇതൊക്കെയായിരുന്നു വാർത്തയുടെ ഉള്ളടക്കം. പലഹാരത്തിന്റെ എണ്ണ പിടിച്ച ആ ഫോട്ടോയിൽ അവളൊന്നെ നോക്കിയുള്ളൂ… അതേ വിമൽ… തന്റെ കുഞ്ഞിന്റെ അച്ഛൻ. കുഞ്ഞിനെ വാരിയെടുത്ത് കയ്യിൽ കിട്ടിയതൊക്കെയും എടുത്ത് അവൾ വിമലിന്റെ അഡ്രസ്‌ തപ്പി കണ്ടുപിടിച്ചുപോയി… ഒരിക്കലും തന്നെ കണ്ടാൽ അവൻ ഉപേക്ഷിക്കില്ല എന്ന ഒരു വിശ്വാസം അവൾക്ക് ഉണ്ടായിരുന്നു.. എങ്ങനെയൊക്കെയോ വീട് കണ്ടു പിടിച്ചു അവൾ.. വീടല്ല ഒരു കൊട്ടാരം.. മടിച്ചു മടിച്ച് അവൾ ഗേറ്റിൽ തട്ടി… ഒരു സെക്യൂരിറ്റി തലനീട്ടി പറഞ്ഞു… ‘ഇന്നിവിടെ ആരുമില്ല നാളെ വാ.. അല്ലെങ്കിൽ നേരെ സുകൃതം ഓഡിറ്റോറിയത്തിലേക്ക് വിട്ടോ.. ഇന്ന് ഇവിടുത്തെ പയ്യന്റെ കല്യാണമാ.. നല്ല മനുഷ്യരാ.. അവിടെ ചെന്നാൽ എല്ലാ കൂട്ടവും കൂട്ടി നല്ല ഊണ് തരും.. ഇന്നലെ വന്നിരുന്നെങ്കിൽ.. അവർ പിച്ചക്കാർക്കൊക്കെ പുതിയ കുപ്പായം കൊടുക്കുന്നുണ്ടായിരുന്നു ടൗണിൽ.. ചെല്ല് ചെല്ല്… അല്ലേൽ നേരം പോകും..’ അവസാന അത്താണിയും നഷ്ടപ്പെട്ട അവൾ മരിക്കാൻ വരെ ഒരുങ്ങി.. പക്ഷെ ആ കുഞ്ഞുമുഖം അവളെ അതിൽ നിന്നും പിൻതിരിപ്പിച്ചു.. വിമലിന്റെ നാട്ടിൽ തന്നെ അവൾ പിന്നീട് ജീവിച്ചു.. അവന്റെ കൺവെട്ടത്ത് വരാതെ… ‘അമ്മേ.. ചോദിച്ചതിന് ഉത്തരം പറ… എനിക്ക് എന്നെങ്കിലും അച്ഛനെ കാണാൻ പറ്റുമോ..’ ‘ഉണ്ണിക്കുട്ടന് നാളെ ഞാൻ അച്ഛനെ കാണിച്ചു തരാട്ടോ..’ ‘സത്യം’ ‘സത്യം… എന്റെ മോനാണെ സത്യം’ ഉണ്ണിക്കുട്ടൻ പിറ്റേദിവസം അച്ഛനെ കാണാം എന്ന സന്തോഷത്തോടെ കിടന്നുറങ്ങി.. ഇപ്പോൾ ഇതല്ലാതെ വേറെ മാർഗം ഇല്ല.. വിട്ടുമാറാത്ത പനിയും ക്ഷീണവും കാരണം സർക്കാർ ആശുപത്രിയിലെ ഡോക്ടറെ കാണാൻ പോയ അവളുടെ രക്തത്തിന്റെ ടെസ്റ്റ് റിസൾട് അക്ഷരാർഥത്തിൽ അവളെ ഞെട്ടിച്ചു.. ചികിൽസിച്ചാൽ ഭേദമാകും എന്നാലും ഭീമമായ തുകക്ക് എങ്ങനെ ചികിത്സയ്ക്കും.. മോനെ അവന്റെ അച്ഛന്റെ കയ്യിൽ ഏൽപ്പിക്കുക.. അദ്ദേഹം ഒറ്റക്കുള്ളപ്പോൾ മാത്രം.. ബാക്കി അദ്ദേഹം നോക്കിക്കൊള്ളും.. ഒരു വിശ്വാസം… ഗേറ്റിന് വെളിയിൽമിനെയും കൊണ്ട് അവൾ കാത്തു നിന്നു.. കാർ വന്നപ്പോൾ മുഖം മറച്ചു അവൾ.. ഗേറ്റ് തുറക്കാൻ കാർ നിർത്തിയപ്പോൾ കാറിന്റെ ഗ്ലാസ്സിന്റെ സൈഡിൽ തട്ടി വിമൽ ഗ്ലാസ് തുറന്നപ്പോൾ ഒരു പേപ്പർ അതിലേക്കിട്ടു… തിരിഞ്ഞു നിന്ന് മോന് ഉമ്മ കൊടുത്തു… ‘അമ്മ ഇപ്പൊ വരാം എന്ന് പറഞ്ഞ് അവൾ ഓടി മറഞ്ഞു.. പെട്ടെന്ന് ഡോർ തുറന്നു പുറത്തേക്കിറങ്ങിയ വിമൽ കരയുന്ന ഉണ്ണിക്കുട്ടനെ എടുത്തു… തന്റെ തനി രൂപമുള്ള കുഞ്ഞ്.. അവൻ ആ പേപ്പർ നിവർത്തി.. ‘പ്രിയപ്പെട്ട വിമൽ… ,,,,, എന്നെ അങ്ങനെ പെട്ടെന്ന് മറക്കില്ല എന്നറിയാം.. എന്റെ പേര് പാർവതി.. നിങ്ങൾ പറ്റിച്ച പാറു… അന്ന് മദ്യ ലഹരിയിൽ നമ്മൾ കാട്ടിക്കൂട്ടിയ പാപത്തിന്റെ ഫലമാണ് നമ്മുടെ ഈ മോൻ.. ഇതിൽ നിങ്ങൾക്ക് സംശയം കാണില്ല എന്നറിയാം.. കാരണം ഉണ്ണിക്കുട്ടൻ നിങ്ങളുടെ തനിപ്പകർപ്പാണ്.. നിങ്ങൾക്കിവനെ എന്തു വേണേലും ചെയ്യാം.. കാരണം..ഞാൻ ഇനി അധിക കാലം കാണില്ല.. എന്റെ കൈകൊണ്ട് അനാഥാലയത്തിലാക്കാൻ എനിക്ക് തോന്നുന്നില്ല.. നിങ്ങളുടെ ജീവിതം ഇവൻ കാരണം നശിക്കരുത്.. എനിക്ക് വേറെ വഴിയില്ലാത്തതുകൊണ്ടാ ഞാൻ ഇവനെ നിങ്ങളെ ഏൽപ്പിക്കുന്നത്.. എന്ന് പാർവതി..’ വിമൽ ചുറ്റിനും നോക്കി.. മരത്തിനുപിന്നിൽ മറഞ്ഞിരുന്ന പാർവതിയെ അവൻ കണ്ടില്ല.. കുഞ്ഞിനെയും എടുത്ത് വണ്ടിയിൽ കയറി ഗേറ്റിനുള്ളിലേക്ക് പോകുന്ന വിമലിന്റെ കാർ അവൾ നോക്കി നിന്നു.. ശേഷം ഹൃദയം പൊട്ടിക്കരഞ്ഞ് തിരികെ നടന്നു.. വീട്ടിലെ കാളിങ് ബെല്ലിൽ വിരൽ അമർത്തി വിമൽ കാത്തുനിന്നു.. അനുപമ വന്നു കതകുതുറന്നു.. കുഞ്ഞിനേക്കണ്ട് അവൾ ഒന്നു പകച്ചു.. ‘വിമലേട്ടാ.. ഏതാ ഈ കുഞ്ഞ്.. വിമലേട്ടന്റെ തനി മുഖം.. അച്ഛനും മോനും പോലെ.. ‘ വിമൽ ഒന്നും മിണ്ടാതെ ആ കത്ത് അവൾക്ക് നേരെ നീട്ടി.. അതുവായിച്ച് കണ്ണു നിറച്ച അവൾ ഇരുന്നു.. പിന്നീടാണ് അനുവിന് സ്ഥലകാലബോധം ഉണ്ടായത്.. അവൾ കുഞ്ഞിനെ മാറോട് ചേർത്തു.. കുഞ്ഞിനെ വിമൽ അച്ഛന്റെ അടുത്തേക്ക് കൊണ്ടുപോയി… കത്ത് അച്ഛനെയും കാണിച്ചു… അതു വായിച്ചിട്ട് മോനെ മടിയിൽ ഇരുത്തി അദ്ദേഹം അവനോട് പറഞ്ഞു.. ‘എന്താ നിന്റെ തീരുമാനം.. കുഞ്ഞിനെ നോക്കേണ്ടത് നിന്റെ കടമയാണ്.. പക്ഷെ അനുമോളുടെ അഭിപ്രായം ചോദിക്കണം.. എന്തായാലും അനുമോളെ വിഷമിപ്പിക്കുന്നതാകരുത്.. ഇത് നീ അറിയാതെ ചെയ്ത തെറ്റാണ്.. പക്ഷെ അറിഞ്ഞോണ്ട് നീയൊരു തെറ്റ് ചെയ്യില്ലാന്ന് അച്ഛൻ വിശ്വസിച്ചോട്ടെ..’ ‘ഇല്ലാച്ചാ… അനുവിനെ ഞാൻ വിഷമിപ്പിക്കില്ല.. ‘ പകല് മുഴുവൻ ആണ് മോന്റെ കൂടെയായിരുന്നു.. അവനെ ഊട്ടിയും ഉറക്കിയും അമ്മയെ തിരക്കുന്ന ഉണ്ണിക്കുട്ടനെ സമാധാനിപ്പിച്ചും അവൾ കഴിച്ചുകൂട്ടി. രാത്രി ഉണ്ണികുട്ടനെ കൂടെക്കിടത്തി ഉറക്കി.. മുറിയിലേക്ക് വിമൽ വന്നത് അവൾ അറിഞ്ഞില്ല.. വിമൽ അവളെ പുറകിൽ നിന്നും ചേർത്തു പിടിച്ചു.. ‘നിനക്കെന്നോട് ദേഷ്യമുണ്ടോ അനു.. ‘ അവൾ ഒന്നും മിണ്ടാതെ അവനോട് ചേർന്നു നിന്നു.. ‘എല്ലാം നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ ഞാൻ.. പക്ഷെ എനിക് ഒരു കുഞ്ഞുള്ള കാര്യം ഞാനും അറിഞ്ഞില്ല.. അന്ന് പാർവതിയെ കല്യാണം ആലോചിക്കാൻ വീട്ടിലേക്ക് ചെന്നപ്പോൾ ഞങ്ങളുടെ കാർ ആക്സിഡന്റ് ആയതും ‘അമ്മ മരിച്ചതും .. മാസങ്ങൾ നീണ്ട അച്ഛന്റെ ചികിത്സ വിദേശത്തു നടത്തിയതും.. പിന്നീട് തിരക്കി ചെന്നപ്പോൾ അവർ ആ വീട് വിറ്റ് പോയതും എല്ലാം ഞാൻ പറഞ്ഞതല്ലേ.. അവളെപ്പറ്റി ഒരു വിവരവും ഇല്ലായിരുന്നു.. അച്ഛന്റെ നിര്ബന്ധത്തിനുവഴങ്ങി തന്നെ കല്യാണം കഴിച്ചപ്പോളും ഇന്ന് ഈ നിമിഷം വരെയും പാറു ആയിരുന്നു മനസ്സിൽ.. അതാണ് നിന്നെ ഞാൻ ഇത്ര കാലം എന്റെ ഭാര്യയായി അംഗീകരിക്കാതിരുന്നത്.. നിനക്ക് എന്നെ വിട്ടു പോകാമായിരുന്നു.. നിന്റെ അച്ഛനോട് എല്ലാം പറഞ്ഞ് നിനക്കു ഡിവോഴ്സ് ചോദിക്കാമായിരുന്നു. പക്ഷെ നീ ഈ നിമിഷം വരെ ആരെയും ഒന്നും അറിയിച്ചില്ല.. എന്റെ അച്ഛനെപ്പോലും.. ഇപ്പോൾ വന്ന ഈ കുഞ്ഞിനെപ്പോലും നീ സ്വന്തം കുഞ്ഞിനെപ്പോലെ നോക്കുന്നു.. നിന്നോട് ഞാൻ എങ്ങനെ ക്ഷമ പറയും..നന്ദി പ്രകടിപ്പിക്കും… ഇന്ന് ഇപ്പോൾ ഈ സമയം മുതൽ ഈ ലോകത്ത് മറ്റാരേക്കാളും നിന്നെ സ്നേഹിക്കുന്നു..’ പെട്ടെന്ന് അനു തിരിഞ്ഞ് അവന്റെ നെഞ്ചോടു ചേർന്നു.. അവളുടെ കണ്ണീരിനാല് അവന്റെ നെഞ്ച് നനഞ്ഞു… ‘ഇനി ഈ കണ്ണു ഞാൻ നിറക്കില്ല..’ ‘എനിക്ക് ഒരു വാക്ക് തരുമോ.. ഇനി പാറുവിനെ അന്വേഷിച്ചു പോകരുത്..’ വിമൽ അനുവിന്റെ കയ്യിൽ സത്യം ചെയ്തു..

‘വിമൽ താങ്കൾക്ക് ഇരട്ടപെണ്കുട്ടികൾ ആണ്.. കൻഗ്രാറ്റ്സ്..’ ഡോക്ടറുടെ വാക്കുകൾ വിമലിൽ സന്തോഷം ഉണ്ടാക്കി.. പക്ഷെ.. ഉണ്ണിക്കുട്ടനോട് ഇനിയും അനുവിന് അകൽച്ച ഉണ്ടാകുമോ എന്ന ഭയത്തോടെയാണ് വിമൽ അവനെ അനുവിന്റെയും കുട്ടികളുടെയും അടുത്തേക്ക് കൊണ്ടുവന്നത്.. ‘ഉണ്ണിക്കുട്ടാ.. നോക്ക് മോന്റെ അനിയത്തിമാർ.. മമ്മി പറഞ്ഞില്ലേ മോന് രണ്ട് അനിയത്തിക്കുട്ടികളെ തരാമെന്ന്… മമ്മി ദാ വാക്കുപാലിച്ചു..’ വിമലിന് സമാധാനമായി.. പിന്നീട് ആ വീടൊരു സ്വർഗം ആകുകയായിരുന്നു.. ഉണ്ണിക്കുട്ടന്റെ പ്ലസ് റ്റു പരീക്ഷ കഴിഞ്ഞാണ് ആ ദുരന്തം അവരെത്തേടി എത്തിയത്.. ആണ് അമ്പലത്തിൽ പോയിട്ടു വന്ന കാർ ആക്സിഡന്റ് ആയി.. അവൾ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു.. ഇടക്കെപ്പോഴോ ബോധം വന്നപ്പോൾ അവൾ ഉണ്ണിക്കുട്ടനെ അകത്തേക്ക് വിളിപ്പിച്ചു.. എന്തോ പറഞ്ഞു.. അധികം താമസിക്കാതെ മരണദൂതൻ അവളേയും കൊണ്ട് യാത്രയായി.. ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എല്ലാരും പോയി.. അച്ഛനും മക്കളും അപ്പൂപ്പനും തന്നെയായി.. ‘മോനെ ഉണ്ണി… മമ്മി എന്താ മോനോട് അവസാനമായിപ്പറഞ്ഞത്..’ കരഞ്ഞു തളർന്ന ഉണ്ണിക്കുട്ടൻ വേഗം മുറിയിൽപ്പോയി ഒരു താക്കോലുമായി വന്നു.. ‘’മമ്മി ഇതാണ് പറഞ്ഞത്.. ഇത് എന്റെ അലമാരയിൽ ‘മമ്മി വച്ചിരുന്നതാ.. ബാങ്കിലെ ലോക്കറിന്റെയാ.. പപ്പയ്ക്ക് എടുത്തു തരണം എന്നു പറഞ്ഞു…’ ‘സ്വർണം ഒക്കെ വച്ചിരിക്കുന്ന ലോക്കറിന്റെ കീ തൻറെ ഷെല്ഫിലാണ്.. അപ്പൊ ഇതിൽ എന്താകും.’ വിമൽ ചിന്തിച്ചു. പിറ്റേന്ന് തന്നെ അവൻ ബാങ്കിൽ പോയി.. ലോക്കറിൽ ഒരു ഡയറി ആയിരുന്നു.. അവൻ അതെടുത്തു.. വീട്ടിലെത്തി റൂം അടച്ചു.. ഡയറി തുറന്നു.. ‘വിമലേട്ടാ… എന്റെ കാലശേഷം ആകും ഇത് കാണുക.. അഥവാ വിമലേട്ടനാണ് ആദ്യം മരിക്കുന്നതെങ്കിൽ ഈ സത്യങ്ങൾ ഒരിക്കലും അറിയില്ലായിരുന്നു.. എന്റെ കുമ്പസാരമാണ് ഇതിൽ.. അന്ന് ഞാൻ പാറുവിനെ തിരക്കിപ്പോകില്ല എന്ന് സത്യം ചെയ്യിച്ചു… പിറ്റേ ദിവസം മുതൽ ഞാൻ പാർവതിയെ അന്വേഷിച്ചു തുടങ്ങി.. ഉണ്ണിക്കുട്ടന്റെ സ്കൂൾ മനസ്സിലാക്കി അതുവഴി ഞാൻ പാർവതിയെ കണ്ടെത്തി.. അവൾക്ക് വേണ്ട ചികിത്സ നൽകി.. പക്ഷെ വിമലേട്ടനെകൊണ്ട് ചെയ്യിച്ചു സത്യം ഞാൻ അവളെക്കൊണ്ടും ചെയ്യിച്ചു.. നിങ്ങൾ തമ്മിൽ കാണില്ലെന്ന്… ഞാൻ ഇടക്കിടെ മോനെ അവനറിയാതെ അവന്റെ അമ്മക്ക് കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു.. പാർക്കിലും ബീച്ചിലും ഒക്കെ.. അതുകൊണ്ടാണ് ഞാൻ അവനെകൊണ്ട് എന്നെ മമ്മി എന്നു വിളിപ്പിച്ചത്.. എന്നെങ്കിലും ഒരിക്കൽ അവന്റെ അമ്മയെ അവൻ കാണേണ്ടി വന്നാൽ പൂർണ അവകാശത്തോടെ അവൻ അമ്മയെ വിളിക്കണം.. ഞാൻ മരിച്ചാൽ പാറുവിനെ ജീവിതത്തിൽ കൂടെ കൂട്ടണം.. ഞാൻ ചെയ്ത പാപം ഞാനായിട്ട് തന്നെ കളയണം.. അമ്മുവിനെയും പൊന്നുവിനെയും ഉണ്ണിക്കുട്ടനെയും രണ്ടാളും പൊന്നുപോലെ നോക്കണം.. ഒരു ഭാര്യയുടെ സ്വാർഥതയായിക്കണ്ട് എന്നോട് ക്ഷമിക്കണം.. അടുത്ത ജന്മത്തിലും എന്റെകൂടെ വേണം.. നിങ്ങൾക്ക് ഇനി മോൾ ഉണ്ടാകുവാണെങ്കിൽ എന്റെ പേരിടണം.. പാർവതിയുടെ വിലാസം ഡയറിയുടെ അവസാനപേജിൽ ഉണ്ട്.. അയാൾ മരിച്ചു നോക്കി.. അത് അവരുടേതന്നെ ഒരു ട്രസ്റ്റിന്റെ വിലാസം ആയിരുന്നു..

ഒരു വർഷത്തിനുശേഷം പാർവതി വലതുകാൽ വച്ച് ആ വീട്ടിൽ കയറി.. അമ്മയുടെയും അനുവിന്റെയും ചിത്രത്തിനുമുന്നിൽ തൊഴുകയ്യോടെ നിന്നു.. അവളെ കെട്ടിപ്പിടിച്ചു കരഞ്ഞ ഉണ്ണിക്കുട്ടനെ അമ്മുവും പൊന്നുവും പകപ്പോടെ നോക്കി.. അവൾ അവരെ കൈകാട്ടി വിളിച്ചു.. അവർ അച്ഛന്റെ അനുവാദത്തിനായി നോക്കി.. അയാൾ തലയാട്ടി സമ്മതം കൊടുത്തപ്പോൾ അവരും ആ ആലിംഗനത്തിൽ പങ്കു ചേർന്നു.. രാത്രി.. മുറിയിലേക്ക് വന്ന പാറുവിനോട് വിമൽ പറഞ്ഞു.. ‘പാറു.. അനുവിന്റെ അവസാനത്തെ ആഗ്രഹമായതുകൊണ്ടാണ് നീ ഇന്നിവിടെ നിൽക്കുന്നത്.. എനിക്ക് അനുവിനെ അത്ര പെട്ടെന്ന് മറക്കാൻ പറ്റും എന്നു തോന്നുന്നില്ല.. നീ കുറച്ച കാത്തിരിക്കണം.. ചിലപ്പോ ജീവിതകാലം മുഴുവൻ.. ഒരിക്കൽ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു.. ഇപ്പോഴും ഇഷ്ടമാണ്.. പക്ഷെ അനു…’ ‘വിമൽ ഒന്നും പറയണ്ട… എനിക്കെല്ലാം മനസ്സിലാകും.. അനുവിന്റെ ഭിക്ഷയാണ്.. ഈ ജീവനും ജീവിതവും ഒക്കെ.. അതുകൊണ്ട് കാത്തിരിക്കാൻ ഞാൻ തയാറാണ്… അനുവിന്റെ ആത്മാവ് എന്നു നമ്മൾ ഒന്നാകാൻ ആഗ്രഹിക്കുന്നോ.. അന്നുവരെ.. ‘അങ്ങനെ കുറെ കാലത്തിനുശേഷം ഒരു ഇടിയും മഴയുമുള്ള തണുത്ത രാത്രിയിൽ വീടിന്റെ ബാൽക്കണയിൽ ഇരുന്ന അവരുടെ മേലെ ഒരു ശക്തിയുള്ള ഇടിമിന്നലായി അനുവിന്റെ ആത്മാവ് പ്രവർത്തിച്ചു.. ഏകദേശം ഒൻപത് മാസങ്ങൾക്ക് ശേഷം ലേബർ റൂമിന്റെ വാതിൽ തുറന്ന ഒരു നേഴ്‌സ്… ‘പാർവതിയുടെ കൂടെയുള്ളതാരാ..’ ‘ഞങ്ങളാ…’ ഒരു കുടുംബത്തിലെ അഞ്ചുപേർ ഒന്നിച്ചു പറഞ്ഞു… ‘പാർവതി പ്രസവിച്ചു പെണ്കുഞ്ഞാണ്..’ ‘അച്ഛാ… മോനെ ഉണ്ണിക്കുട്ടാ.. മക്കളെ അമ്മൂ.. പൊന്നൂ.. ദേ നമ്മുടെ അനുമോളെത്തി….’ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കടന്ന വിമൽ കുഞ്ഞുമായി അനുവിന്റെ ചിത്രത്തിന് മുന്നിൽ ചെന്നു.. ‘അനുവേ.. നിന്നോടുള്ള വാക്ക് പാലിച്ചു.. ദേ നമ്മുടെ അനുമോളെത്തി.. ‘ ചിത്രത്തിനുള്ളിൽ അനു നിറഞ്ഞ മനസ്സോടെ ചിരിക്കുന്നുണ്ടായിരുന്നു.. ആരും കാണാതെ ആ കണ്ണു നിറയുന്നുണ്ടായിരുന്നു.. അവസാനത്തെ ആഗ്രഹം സാധിച്ച സന്തോഷത്തോടെ…

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular